തിരുവനന്തപുരം: പോലീസിന്‍റെ അനാസ്ഥയെക്കുറിച്ച് വാര്‍ത്ത കൊടുത്തതിന് മാധ്യമപ്രവര്‍ത്തകനെ എസ്ഐയും സംഘവും വീട്ടില്‍കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മര്‍ദ്ദിച്ചു. കേരള കൗമുദിയുടെ പ്രാദേശിക ലേഖകന്‍ സജീവ് ഗോപാലനെ വര്‍ക്കല എസ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമിച്ചത്. സംഭവത്തെ കുറിച്ച് ആറ്റിങ്ങല്‍ എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

വര്‍ക്കല റെയില്‍വേ സ്റ്റേഷനുസമീപമുള്ള വീട്ടിനുമുന്നില്‍ നിന്ന സജീവ് ഗോപാലിനെ രണ്ടു പൊലീസുകാരെത്തി ആദ്യം ചോദ്യം ചെയ്തു. മദ്യപിച്ചുണ്ടെന്നാരോപിച്ചായിരുന്നു ചോദ്യം ചെയ്യലും കൈയേറ്റ ശ്രമവും. പിന്നാലെയെത്തിയ വര്‍ക്കല എസ്‌ഐ ബിജുവും പൊലീസുകാരും ചേര്‍ന്ന് അകാരണമായി കൈയേറ്റം ചെയ്തുവെന്ന് സജീവ് പറയുന്നു.

ഭാര്യയുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ചായിരുന്നു പൊലീസ് അതിക്രമം. പരിക്കേറ്റ സജീവ് ഗോപാല്‍ ഇന്നലെ രാത്രി തന്നെ ചികിത്സ തേടി. സംഭവത്തെ കുറിച്ച് റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രാകാരം അന്വേഷണം ആരംഭിച്ച ആറ്റിങ്ങല്‍ എഎസ്പി ആദിത്യ ആശുപത്രിയിലെത്തി സജീവിന്റെ മൊഴി രേഖപ്പെടുത്തി. 

സഹോദരിമാരെ മര്‍ദ്ദിച്ച ഒരു കേസില്‍ വര്‍ക്കല പൊലീസിനുണ്ടായ അനാസ്ഥയെ കുറിച്ച് വാര്‍ത്ത ചെയ്തതിനെ പൊലീസില്‍ നിന്നും ഭീഷണിയുണ്ടായിരുന്നകായി സജീവ് മൊഴി നല്‍കി. എന്നാല്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണം വര്‍ക്കല സിഐ നിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിവൈകാതെ റിപ്പോര്‍ട്ട് എഎസ്പി നല്‍കും.