തിരുവനന്തപുരം: പോത്തന്‍കോട് കുറുവല്ല ദളിത് കോളനിയില്‍ പോലീസിന്റെ അതിക്രമമെന്ന് പരാതി. കുറുവല്ല കോളനിയിലെ അനീഷിന്റെ വീട് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസായി ഉപയോഗിക്കുകായായിരുന്നു. കഴിഞ്ഞ ദിവസം അനീഷിന്റെ വീട്ടില്‍ മകളുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഈയവസരത്തില്‍ വീട്ടില്‍ ബന്ധുക്കളായി കുറച്ചു പേര്‍ വന്നിരുന്നു. 

എന്നാല്‍ ഇന്ന് രാവിലെ പതിനൊന്നുമണിയോടെ പോത്തന്‍കോട് പോലീസ് അനീഷിന്റെ വീട്ടിലെത്തുകയും പുറത്ത് നിന്ന് വീട്ടിലേക്ക് ആളുകള്‍ വരുന്നുണ്ടെന്ന പരാതി ലഭിച്ചതായി പറഞ്ഞ് അതിക്രമം കാണിക്കുകയുമായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ അനീഷ് , അനീഷിന്റെ അച്ഛന്‍, ഭാര്യാ സഹോദരന്‍, അനിയന്റെ ഭാര്യ എന്നിവര്‍ക്ക് പരിക്കേറ്റു. 

വീട്ടില്‍ കയറിവന്ന പോലീസ് ഐഡന്റിറ്റിക്കാര്‍ഡ് ചോദിച്ച് ബഹളം വയ്ക്കുകയും സമാധാനപരമായി കാര്യം സംസാരിച്ചിരുന്ന അനീഷിന്റെ അച്ഛനെ പിടിച്ച് തള്ളിയിടുകയുമായിരുന്നു. എസ്‌ഐ അടക്കം മൂന്നുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അനീഷിനെയും ബന്ധു ആദിയേയും പോലീസ് പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ചെന്ന സ്ത്രീകള്‍ക്ക് പിരിക്കേല്‍ക്കുകയായിരുന്നു. പോലീസിന്റെ ആക്രമണത്തില്‍ ആദി, അനീഷ്, നീതു, സൗമ്യ, രശ്മി കൃഷ്ണ, രഞ്ജു, ഷിജു, രവീന്ദ്രന്‍ എന്നിവര്‍ക്ക് പരിക്കു പറ്റി. ആദി, നീതു, രഞ്ജു, ഷിജു എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.