പതിനയ്യായിരത്തോളം പൊലീസുകാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്ന് ഉന്നതതല സമിതിയോഗങ്ങളിൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: ശബരിമലയിൽ പൊലീസുകാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപിക്ക് അതൃപ്തി. എത്രയും വേഗം പൊലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഡിജിപി ലോക്‍നാഥ് ബെഹ്റ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് ഉറപ്പുനല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലെ മണ്ഡല-മകരവിളക്ക് സമയത്തേക്കാളും അധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിലയ്ക്കലും, പമ്പയിലും സന്നിധാനത്ത് നിയോഗിച്ചിട്ടുള്ളത്. ഈയൊരു പ്രത്യേക സാഹചര്യത്തില്‍ 15000 ത്തോളം പൊലീസുകാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്ന് രണ്ടുപ്രാവശ്യം ചേര്‍ന്ന ഉന്നതതല സമിതിയില്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന് ഇപ്പോഴും മെല്ലെപ്പോക്ക് സമീപനമായതിനാൽ പൊലീസുകാര്‍ക്ക് കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ സമീപിച്ചതായും ഡിജിപി അറിയിച്ചു.

സന്നിധാനത്ത് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാർക്ക് നിലയ്ക്കലെ ബേസ് ക്യാംപിൽ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

Read More: ഡ്യൂട്ടിക്കെത്തിയ എസ്ഐ പോലും കിടക്കുന്നത് വെറും നിലത്ത് - വീഡിയോ