പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കറുടെ ഹര്‍ജി ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി ഗവാസ്ക്കറിനെതിരെ എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റ് പാടില്ല

കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഗവാസ്ക്കറിനെതിരെ എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ അടുത്ത മാസം നാല് വരെ ഗവാസ്ക്കറെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് ഡയറി ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്. 

തനിക്കെതിരായ പരാതി വ്യാജമെന്ന് കാട്ടിയാണ് ഗവാസ്ക്കര്‍ കോടതിയെ സമീപിച്ചത്‍. എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്ന് പരാതിപ്പെട്ട പൊലീസ് ഡ്രൈവര്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അസഭ്യം പറയല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് കേസെടുത്തത്. 

കനക്കകുന്നില്‍ വച്ച് പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ സ്‌നികത മര്‍ദ്ദിച്ചതായി പരാതി ഉയര്‍ത്തിയതിന് പിന്നാലെയാണ് ഗവാസ്ക്കറിനെതിരെ കേസ് എടുത്തത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു ഈ സംഭവം. തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ പിന്നാലെ സ്‌നികതയും പരാതി നല്‍കുകയായിരുന്നു.