കുട്ടിക്കടത്തുകാരെന്ന് സംശയിച്ച് ആൾക്കൂട്ടം തടവിലാക്കിയ ആഫ്രിക്കക്കാരെ പൊലീസ് രക്ഷപ്പെടുത്തി
ദില്ലി ദ്വാരകയിലെ കാക്രോലയിൽ നിന്നാണ് ഇവരെ മോചിപ്പിച്ചത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് പുറത്ത് ഇരുന്നൂറിലധികം ആളുകൾ തടിച്ചുകൂടിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
ദില്ലി: കുട്ടികളെ കടത്തിക്കൊണ്ട് പോകാൻ എത്തിയവരെന്ന് സംശയിച്ച് ആൾക്കൂട്ടം തടവിലാക്കിയിരുന്ന ആറ് ആഫ്രിക്കൻ സ്വദേശികളെ പൊലീസെത്തി മോചിപ്പിച്ചു. ഇവരിൽ നാല് ടാൻസാനിയൻ സ്വദേശികളും രണ്ട് നൈജീരിയൻ സ്വദേശികളുമുണ്ട്. ഇവർ കാനിബാൾസ് ആണെന്നായിരുന്നു മറ്റൊരു അഭ്യൂഹം. ദില്ലി ദ്വാരകയിലെ കാക്രോലയിൽ നിന്നാണ് ഇവരെ മോചിപ്പിച്ചത്.
ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് പുറത്ത് ഇരുന്നൂറിലധികം ആളുകൾ തടിച്ചുകൂടിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി. കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവരാണെന്ന് സന്ദേശങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ആൾക്കൂട്ടം ഇവർക്കെതിരെ തിരിഞ്ഞത്. ഫോൺ സന്ദേശത്തെ തുടർന്നാണ് പൊലീസ് ഇവിടെയെത്തിയത്.