ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചു വന്ന മന്ത്രിയുടെ കാര്‍ പന്പയില്‍ നിന്നും പോയി അഞ്ച് മിനിറ്റിന് ശേഷമാണ് ഒരു ഇന്നോവ കാര്‍ പിന്നാലെ പോയത്.
പമ്പ:കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്ന വാഹനം പരിശോധിച്ച സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. ശബരിമലയില്‍ നേരത്തെയുണ്ടായ സംഘര്‍ഷത്തില്‍ പങ്കുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം സംശയിച്ചതിനെ തുടര്‍ന്നാണ് കാര്‍ തടഞ്ഞു പരിശോധച്ചതെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു.
ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചു വന്ന മന്ത്രിയുടെ കാര്‍ പമ്പയില്‍ നിന്നും പോയി അഞ്ച് മിനിറ്റിന് ശേഷമാണ് ഒരു ഇന്നോവ കാര്‍ പിന്നാലെ പോയത്. നേരത്തെയുണ്ടായ സംഘര്‍ഷങ്ങളിലെ പ്രതിയായ ഒരാള്‍ കാറിലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ആ വാഹനം നിര്‍ത്തി പരിശോധിച്ചത്. എന്നാല്‍ പ്രതി ആ വാഹനത്തിലുണ്ടായിരുന്നില്ല. രാത്രി ഒരു മണിയോടെ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു വാഹനപരിശോധന.
അപ്പോഴേക്കും കേന്ദ്രമന്ത്രി അവിടേക്ക് തിരിച്ചു വന്നു. മന്ത്രിയെത്തിയ വിവരമറിഞ്ഞും താനും നേരിട്ട് അവിടെ എത്തി. പരിശോധനയെക്കുറിച്ച് മന്ത്രി വിശദീകരണം തേടിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കി. വാഹനം പരിശോധിച്ചതിന്‍റെ ചെക്ക് റിപ്പോര്‍ട്ടും അദ്ദേഹത്തിന് നല്‍കി ഇതല്ലാതെ അരമണിക്കൂറോളം വണ്ടി റോഡില്‍ നിര്‍ത്തേണ്ടി വന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്.
മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും പോയതിന് ശേഷമാണ് ഈ ഇന്നോവ കാര്‍ പോയത്. ചെക്ക് റിപ്പോര്‍ട്ട് അല്ലാതെ രേഖാമൂലമുള്ള മറുപടിയോ വിശദീകരണമോ മന്ത്രിക്ക് നല്‍കിയിട്ടില്ലെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.
