തിരുവനന്തപുരം: പ്രമുഖ ഹാസ്യനടന്‍റെ മകന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയുടെ കാരണം കണ്ടെത്തി പൊലീസ്. തന്‍റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്രതിശ്രുത വരനായ ഹരികൃഷ്ണന്‍ അറിഞ്ഞതാണ് യുവതിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശി ബിന്ദുജ നായര്‍ കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

ബിന്ദുജ ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നും പണയത്തിനായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. ഇത് പറഞ്ഞ സമയത്ത് തിരിച്ച് നല്‍കാന്‍ സാധിക്കാതെ വന്നപ്പോള്‍ കഴക്കൂട്ടം പൊലീസില്‍ കേസാവുകയും ചെയ്തു. തുടര്‍ന്ന് മധ്യസ്ഥതയില്‍ ആഭരണങ്ങള്‍ തിരികെ നല്‍കാന്‍ ശനിയാഴ്ച തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്നേ ദിവസം ബിന്ദുജ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇതിന് പുറമെ മറ്റൊരാള്‍ക്ക് ആറു ലക്ഷം രൂപയും യുവതി നല്‍കാനുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രതിശ്രുത വരന് അറിയില്ലായിരുന്നു. ബിന്ദുജയുടെ മരണത്തിന് തൊട്ടുമുന്‍പത്തെ ദിവസം ഒരു സുഹൃത്ത് വഴി ഇയാള്‍ ഇക്കാര്യങ്ങള്‍ അറിയുകയും ചെയ്തു. സാമ്പത്തികപ്രയാസങ്ങള്‍ തന്നെ അറിയിക്കാത്തതില്‍ ഹരികൃഷ്ണന്‍ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ശനിയാഴ്ച രാവിലെ ബിന്ദുജ, താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഹരികൃഷ്ണന് സന്ദേശം അയക്കുകയായിരുന്നു. ഉടന്‍ ബിന്ദുജയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഉടന്‍ ഫ് ളാറ്റിലെത്തുകയും ബിന്ദുജയെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. ശാസ്തമംഗലത്തെ ഫ് ളാറ്റിനുള്ളിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.