ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിക്കിടെ തീവ്രവാദ ആക്രമണ ഭീഷണി; പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞു
വിവിധ സമുദായ നേതാക്കളെ പങ്കെടുപ്പിച്ച് ജമാഅത്തെ ഇസ്ലാമി കൊച്ചിയില്‍ സംഘടിപ്പിച്ച സംവാദ സദസ്സിന് നേരയാണ് അന്താരാഷ്‌ട്ര ഭീകരസംഘടനയുടെ ആക്രണ ഭീഷണിയെത്തിയത്. പാരീസ് ആക്രമണ ശൈലിയില്‍ വാഹനത്തില്‍ ബോംബ് വെച്ച് സമ്മേളന വേദിയിലേക്ക് ഓടിച്ചു കയറ്റുമെന്നായിരുന്നു ഇന്റലിജന്‍സിന് ലഭിച്ച വിവരം. അവസാന നിമിഷം പോലീസ് നിര്‍ദ്ദേശപ്രകാരം തുറന്ന വേദിയില്‍ നിന്നും സമീപത്തെ സ്കൂള്‍ കെട്ടിടത്തിലേക്ക് പരിപാടി മാറ്റുകയായിരുന്നു. വിശ്വസനീയമായ വിവരം ആയതിനാല്‍ അതീവ ഗൗരവത്തോടെയാണ് പൊലീസ് ഇതിനെ കാണുന്നത്. കേരളത്തില്‍ ഇതിന് വേണ്ടി ഓപ്പറേഷനില്‍ പങ്കെടുത്ത ഗ്രൂപ്പിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലയാളികള്‍ അടങ്ങിയ ഗ്രൂപ്പാണിത്.
ഇസ്ലാമില്‍ വിശ്വസിക്കാത്ത ആരും ജീവിച്ചിരിക്കാന്‍ പാടില്ലെന്ന കടുത്ത നിലപാടുള്ള തീവ്രവാദ ഗ്രൂപ്പാണിത്. അമുസ്ലീകളെ പ്രോത്സാഹിപ്പിക്കുകയോ അവരുടെ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുകയോ പാടില്ലെന്നാണ് ഇവരുടെ വാദം. ശബരിമല തന്ത്രി കുടംബാംഗം രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ യോഗത്തില്‍ ക്ഷണിതാക്കളായിരുന്നു. അമുസ്ലീംകള്‍ക്ക് പുറമേ ജമാഅത്തെ ഇസ്ലാമി നേതാക്കളേയും ഈ ഗ്രൂപ്പ് ലക്ഷ്യം വെച്ചിരുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് മതവിഭാഗക്കാരെ പ്രോല്‍സാഹിപ്പിക്കുന്ന മുസിംങ്ങളും കുടത്ത ഇസ്ലാം വിരുദ്ധരെന്നാണ് ഈ ഗ്രൂപ്പിന്റെ വിശ്വാസ പ്രമാണം. ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസവും പാടില്ലെന്നാണ് ഇവരുടെ വാദം. ഈ ഗ്രൂപ്പിലെ ചില ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
ഇതിനിടെ ആക്രമണത്തിന് ഉപയോഗിക്കാന്‍ സാധ്യത ഉണ്ടായിരുന്ന വാഹനത്തിനായുള്ള തെരച്ചിലും പുരോഗമിക്കുന്നുണ്ട്. സംഭവ ദിവസം വൈകുന്നേരം ഹൈക്കോടതി പരിസരം മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും വാഹനം കണ്ടെടുക്കാനായില്ല. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ആക്രമണ ഭീഷണി എന്നതും ശ്രദ്ധേയമാണ്.