കൊച്ചിയില്‍ വീട്ടുകാരെ ബന്ദിയാക്കി തുടര്‍ കവര്‍ച്ച നടത്തിയതിന് പിന്നില്‍ പൂനെയില്‍ നിന്നുള്ള കൊള്ള സംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു. മഹാരാഷ്‌ട്ര പോലീസിന്‍റെ സഹായത്തോടെ ഇവരെ കണ്ടെത്താന്‍ കേരള പോലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി. പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും ആശങ്കകള്‍ വേണ്ടെന്നും കൊച്ചി റേ‌ഞ്ച് ഐ.ജി പി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എറണാകുളം തൃപ്പൂണിത്തുറയിലെ ആനന്ദ് കുമാറിന്‍റെ വീട്ടിലും പുല്ലേപ്പടിലെ വീട്ടിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച നടന്ന സ്ഥലങ്ങള്‍, മോഷണ രീതി എന്നിവ പരിശോധിച്ചാണ് ഇത് പൂനെയില്‍ നിന്നുള്ള സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇവരെ കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസം മുംബൈലിലെത്തിയ കൊച്ചി പോലീസ് മഹാരാഷ്‌ട്ര പോലീസിന്‍റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ്. എത്രയും വേഗം പ്രതികളെ പിടികൂടാനാണ് ശ്രമമെന്നും ഐ.ജി പി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

2009ല്‍ തിരുവനന്തപുരത്ത് വീട്ടുകാരെ കെട്ടിയിട്ട് ബെന്‍സ് കാര്‍ കവര്‍‍ന്നത് വികാസ് ഗോഡാജി ചൗഹാന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇവരെ പിന്നീട് കേരള പോലീസ് മഹാരാഷ്‌ട്ര പോലീസിന് കൈമാറി. ഇതില്‍ പലരും ഇപ്പോള്‍ ജയിലില്‍ നിന്ന് പുറത്താണ്. ഇവരെ കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം.വികാസ് ഗോഡാജിയുടെ സംഘത്തിന്‍റെ മാതൃകയില്‍ പൂനെയില്‍ മറ്റ് നിരവധി ഗ്യാങ്ങുകളുണ്ട്. തീവണ്ടിയില്‍ സ‌ഞ്ചരിച്ച് കവര്‍ച്ച നടത്തുകയും മറ്റൊരു സ്ഥലത്തേക്ക് വളരെ വേഗം മാറിപ്പോകുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഇത്തരം സംഘത്തെക്കുറിച്ചുള്ള വിവരവും പോലീസ് തേടുകയാണ്. കവര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും ഇതോ‍ടൊപ്പം കൊച്ചിയിലും പരിസരത്തും പോലീസ് സ്വീകരിച്ചിട്ടുണ്ട്.