വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് പരാതിക്കിടയാക്കിയ ഫേസ് ബുക്ക് കമന്റുണ്ടായത്. അഞ്ചുവയസ്സുകാരിയെ വശീകരിക്കാന്‍ മിഠായി വാങ്ങി നല്‍കിയെന്നായിരുന്നു മുഹമ്മദ് ഹര്‍ഹദ് എന്നയാളുടെ വിവാദ കമന്റ്. ഇതിനെതിരെ ഫേസ്ബുക്കില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ചര്‍ച്ചയുമായി ബന്ധപ്പെട്ട കമന്റാണ് അതെന്നും യഥാര്‍ത്ഥ സംഭവത്തെക്കുറിച്ച് പറഞ്ഞതല്ല എന്നുമായിരുന്നു വിവാദ കമന്റിട്ടയാളുടെ മറുപടി. തുടര്‍ന്ന്, ഇയാളുടെ നിലപാടുകള്‍ക്ക് അനുകൂലമായും ഫേസ്ബുക്ക് പോസ്റ്റുകള്‍ വന്നു. തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് ഇരു ചേരിയായി തിരിഞ്ഞ് ഫേസ്ബുക്കില്‍ വാദപ്രതിവാദം നടന്നുവരികയാണ്. 

ഈ ചര്‍ച്ചകളും അഭിപ്രായങ്ങളും കുട്ടികള്‍ക്കെതിരായ പീഡനം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടികാട്ടി പരാമര്‍ശം നടത്തിയ ആള്‍ക്കും പിന്തുണക്കുന്നവര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതികള്‍ ലഭിച്ചിരുന്നു. കുട്ടികള്‍ക്കെതിരായ പീഡനം തടയല്‍ നിയമവും ഐടി നിയമവും ഇക്കാര്യത്തില്‍ ബാധകമാണോയെന്ന് പരിശോധിച്ച് ഹൈടെക് സെല്‍ റിപ്പോര്‍ട്ട് നല്‍കും. ഹൈ ടെക് സെല്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിനുശേഷം കേസെടുക്കണോയെന്ന കാര്യം തീരുമാനിക്കുമെന്ന് ഡിജിപി പറഞ്ഞു. ബാലവകാശ കമ്മീഷനും ഇതേ കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്.