125 പൊലീസുകാരും വനംവകുപ്പ് ജീവനക്കാരും ജസ്നയുടെ സുഹൃത്തുക്കളും കാട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു

എരുമേലി:ജസ്ന തിരോധാനത്തിൽ ഇരുട്ടിൽത്തപ്പി പൊലീസ്. എരുമേലി വനമേഖലയിലെ തെരച്ചിലിലും ഒരു സൂചനയും കിട്ടിയില്ല. വിവര ശേഖരണത്തിനായി പൊതുസ്ഥലത്ത് ചെറിയ പെട്ടികൾ സ്ഥാപിക്കാനാണ് പൊലീസിന്റെ തീരുമാനം. എരുമേലിയിൽ നിന്ന് കാണാതായ ജസ്നയ്ക്കായി വനത്തിലെ വിവിധ മേഖലകളിൽ നടത്തിയ തെരച്ചിൽ ഇന്നലെ വൈകുന്നേരം പൂർത്തിയായി.

പത്ത് സംഘങ്ങളായി തിരിഞ്ഞ് 125 പൊലീസുകാരും വനംവകുപ്പ് ജീവനക്കാരും ജസ്നയുടെ സുഹൃത്തുക്കളും ചേർന്ന് കാട്ടിൽ അരിച്ചുപെറുക്കിയിട്ടും ഒരു സൂചനയും കിട്ടിയില്ല. തുടർന്നാണ് വിവരശേഖരണത്തിനായി പെട്ടികൾ സ്ഥാപിക്കുന്നത്.ജസ്നയുടെ നാട്ടിലും കോളേജിലുമടക്കം തെരഞ്ഞെടുത്ത 10 സ്ഥലങ്ങളിലാണ് പെട്ടികള്‍ വയ്ക്കുക. ജസ്നയുടെ ഫോണില്‍ നിന്ന് അവസാനമായി അയച്ച സന്ദേശത്തെ ചുറ്റിപ്പറ്റിയും അന്വേഷണം തുടരുകയാണ്.