ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ്; നടപടിയെടുക്കാതെ പൊലീസ്
ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പില്‍ നടപടിയെടുക്കാതെ പൊലീസ്. ഏഷ്യാനെറ്റ് ന്യൂസാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പില്‍ നടപടിയെടുക്കാതെ പൊലീസ്. പട്ടികയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. മൊബൈല്‍ നമ്പര്‍ സൈബര്‍ സംഘം കൈമാറിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.
വിദ്യാർത്ഥികള്‍ല്ലാത്തവരെ പട്ടികയിൽ തിരുകി കയറ്റി പണം തട്ടാനായിരുന്നു ശ്രമം. തട്ടിപ്പ് നടത്തിയ നാല് പേരെ തിരിച്ചറിഞ്ഞിട്ടും പൊലീസ് തുടർ നടപടിയെടുത്തിട്ടില്ല. തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്താൽ മാത്രമേ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാവുയുള്ളൂ. എൻ.ഐ.സി യിലെ ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കെന്ന് സംശയമുണ്ട്.
ന്യൂനപക്ഷ സ്കോളർഷിപ്പിന്‍റെ പേരിൽ നിരവധി തട്ടിപ്പാണ് കേരളത്തില്‍ നടന്നുവന്നത്. കേരളത്തിലെ സ്കോളര്‍ഷിപ്പ് പട്ടികയിൽ ഉള്ളവരെല്ലാം ഉത്തരേന്ത്യക്കാരാണെന്നും കോളജുകളുടെ പട്ടികയിലുള്ളത് കോളജുമായി ബന്ധമില്ലാത്തവരുടെ പേരുകളാണെന്നും ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തി പുറത്തുവിട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പട്ടികയിൽ പത്താംക്ലാസുകാരടക്കം ഇടം പിടിച്ചിരിക്കുന്നു. പട്ടികയിലെ പേരുകളെല്ലാം വ്യാജമാണെന്ന് വ്യക്തം.
എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന കോഴ്സോ കോളേജോ അറിയില്ല. തന്‍റെ പേരില്‍ സ്കോളര്‍ഷിപ്പ് ഉണ്ടെന്ന കാര്യം പോലും പലര്‍ക്കും അറിയില്ല. അനർഹരെ തിരുകിക്കയറ്റി സ്കോളർഷിപ്പ് ലോബി തട്ടിപ്പ് തുടരുകയാണ്. പാവപ്പെട്ട ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര സർക്കാറിന്റെ സ്കോളർഷിപ്പ് ലോബികള്‍ തട്ടിയെടുക്കുന്നത് കോടികളാണ്.