ചെന്നൈ: കോടതിയില്‍ കീഴടങ്ങുന്നതിനായി ശശികല, ബംഗളുരുവുവിലേക്ക് തിരിച്ചിട്ടും തമിഴ്നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. കൂവത്തൂരിലെ റിസോർട്ടില്‍ കഴിയുന്ന എംഎൽഎമാരോട് അവിടെ നിന്ന് ഒഴിയാന്‍ പൊലീസ് നിർദ്ദേശം നല്‍കി. കൂവത്തൂർ എസ്.പിയുടെ നേതൃത്വത്തിൽ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. നേരത്തെ എം.എല്‍.എമാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇവര്‍ പ്രതിഷേധിച്ചതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് സ്വമേധയാ ഇവിടെ നിന്ന് ഒഴിയണമെന്ന് നിര്‍ദ്ദേശിച്ച എസ്‍.പി, എം.എല്‍.എമാരുടെ മൊഴി എടുക്കുകയാണ്.

നേരത്തെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികല പാര്‍പ്പിച്ചിരുന്ന എം.എല്‍.എമാര്‍ക്ക് കാവല്‍ നിന്ന 40 പേരെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ എം.എല്‍.എമാരെ തടവിലാക്കിയെന്ന പരാതിയില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്കും നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസാമിയ്ക്കും എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഒരു എം.എല്‍.എ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്