മുഖ്യപ്രതിയായ യൂണിവേഴ്‌സിറ്റി കൊളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് നസീമിനെ അറസ്റ്റു ചെയ്യമെന്നാവശ്യപ്പെട്ട് കന്‍റോണ്‍മെന്‍റ് സി ഐക്ക് സംഘടനാ നേതാക്കൾ പരാതി നൽകി.
തിരുവനന്തപുരം: പൊലീസുകാരെ നടുറോഡിൽ മർദ്ദിച്ച സംഭവത്തില്‍ അതൃപ്തിയുമായി പൊലീസ് സംഘടനകൾ. മുഖ്യപ്രതിയായ യൂണിവേഴ്‌സിറ്റി കൊളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് നസീമിനെ അറസ്റ്റു ചെയ്യമെന്നാവശ്യപ്പെട്ട് കന്‍റോണ്‍മെന്‍റ് സി ഐക്ക് സംഘടനാ നേതാക്കൾ പരാതി നൽകി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാരൻ ശരത്തിന്റെ പരാതിയാണ് സംഘടനാ നേതാക്കൾ കൈമാറിയത്.
പൊലീസുകാരെ ആക്രമിച്ച എസ് എഫ് ഐക്കാരെ രക്ഷിക്കാൻ കന്‍റോണ്‍മെന്‍റ് പൊലീസ് ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെയും പ്രവർത്തകനായ ആരോമലിന്‍റെയും നേതൃത്വത്തിലായിരുന്നു മർദ്ദനം.
തിരുവനന്തപുരത്ത് പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ നാല് എസ് എഫ് ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ശ്രീജിത്ത്, ആരോമൽ. അഖിൽ, ഹൈദർ എന്നിവര്‍ പൂജപ്പുര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാർക്കാണ് മർദ്ദനമേറ്റത്. സംഭവം അറിഞ്ഞതിന് പിന്നാലെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ രണ്ട് അഡീഷണൽ എസ് ഐമാരുടെ നേതൃത്വത്തില്‍ പൊലീസുകാർ സ്ഥലത്തെത്തി. പക്ഷെ പ്രതികളെ പിടികൂടിയില്ല. പൊലീസുകാർ നോക്കി നിൽക്കേ ബൈക്കുമെടുത്ത് അക്രമികള്‍ കടന്നു കളഞ്ഞു. കൂടുതൽ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിഗതികള്‍ കണ്‍ട്രോള്‍ റൂമിൽ കൃത്യമായി ധരിപ്പിക്കുകയോ ചെയ്തില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാല് പ്രതികളെ പൊലീസ് പിടികൂടിയത്.
