കോഴിക്കോട്: സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. രാമനുണ്ണിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് യൂത്ത് ലീഗ് നേതാക്കള്‍ വീട് സന്ദര്‍ശിച്ചു. ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ പേരിലായിരുന്നു സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണി കത്ത് ലഭിച്ചത്.

ജില്ലാ പൊലീസ് മേധാവിക്ക് രാമനുണ്ണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നല്ലളം പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് സംഘം രാമനുണ്ണിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. എ.ആര്‍ ക്യാംപില്‍ നിന്നുള്ള സിവല്‍ പൊലീസ് ഓഫീസറെ സുരക്ഷാ ചുമതലക്കായി നിയമിച്ചു.

അതിനിടെ രാമനുണ്ണിക്ക് പിന്‍തുണ പ്രഖ്യാപിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. മതേതരത്വത്തിന്മേലുള്ള കടന്ന് കയറ്റമാണ് സന്ദേശമെന്നും കുറ്റകാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ആറ് ദിവസം മുന്‍പാണ് കെപി രാമനുണ്ണിക്ക് ഭീഷണി കത്ത് ലഭിച്ചത്. എഴുത്ത് തുടര്‍ന്നാല്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മുന്‍ അധ്യാപകന്‍ പ്രൊഫ.ടി.ജെ ജോസഫിന്റെ ഗതിയായിരിക്കുമെന്നാണ് ഭീഷണി. 6 മാസത്തിനുള്ളില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു