കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന്‍റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്. നിരീക്ഷണത്തിനായി കൂടുതൽ പൊലീസുകാരെ ചുമതലപ്പെടുത്തും.
കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന്‍റെ സുരക്ഷ വർധിപ്പിച്ച് പൊലീസ് . നിരീക്ഷണത്തിനായി കൂടുതൽ പൊലീസുകാരെ ചുമതലപ്പെടുത്തും. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം, ചോദ്യം ചെയ്യല്‍ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നത് എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് സുരക്ഷ വർധിപ്പിച്ചത് എന്നു കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. മൊഴികളിലെ വൈരുദ്ധ്യങ്ങൾ ചർച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്ന നിലപാടിലാണ് അന്വേഷണസംഘം. ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
8 മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.അന്വേഷണം പൂർത്തിയാക്കി മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്നാണ് പൊലീസ് നിലപാട്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ബിഷപ്പ് മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നിന്നുവെന്നാണ് അന്വഷണ സംഘം നല്‍കുന്ന സൂചന.
