ബ്ലേഡ് കൊണ്ടുവന്നത് സംഘടനയല്ലെന്നാണ് എസ്എഫ്ഐ വിശദീകരണം.

തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ചതിൽ സംസ്ഥാന ഭാരവാഹികൾ അടക്കം 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ബ്ലേഡ് കൊണ്ട് ബാരിക്കേഡ് കെട്ടിയ കയർ അറുത്തുവെന്നുമാണ് എഫ്ഐആർ. ഇത് വഴി പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നും പൊലീസ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഹകരണമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എസ്എഫ്ഐ സെക്രട്ടറിയേററിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. യൂണിവേഴ്സിറ്റി കോളജിൽ നിന്നും സമരം തുടങ്ങിയപ്പോള്‍ സമരക്കാർ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർ‍ഡും കൊടികളും നശിപ്പിച്ചു. ബാരിക്കേറ്റ് തള്ളിമാറ്റി ചാടിക്കേറാൻ ശ്രമിച്ചപ്പോള്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. നാലു പ്രാവശ്യം പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിവീശി. നിലത്തു വീണവരെയും പൊലിസ് മർദ്ദിച്ചു. മുഹമ്മദ് റിയാസും സിപിഎം ജില്ലാ സെക്രട്ടറി വി.ജോയുമെത്തി പൊലിസിനോടും പ്രവർത്തകരോടും സംസാരിച്ചതോടെ സംഘർഷം അയഞ്ഞു. ഇതിനിടെ നിലത്ത് വീണ നാലു ബ്ലയ്ഡുകളെ ചൊല്ലിയായി തർക്കം. കള്ളക്കേസെടുക്കാൻ പൊലിസ് കൊണ്ടിട്ടതാണ് ബ്ലെയ്ഡുകളെന്നും എസ്എഫ്ഐ ആരോപിച്ചു. എന്നാൽ ബാരിക്കേഡ് കെട്ടിയ കയർ മുറിക്കാനായി എഫ്ഐക്കാർ കൊണ്ടുവന്നതാണെന്ന് പൊലിസും ആരോപിച്ചു. നിലത്തു കിടന്ന ബ്ലെയ്ഡകള്‍ പൊലിസ് മാറ്റി.. സംഘർഷത്തിനിടെ രണ്ടു പൊലിസുകാർക്കും രണ്ട് എസ്എഫ്ഐക്കാർക്കും പരിക്കേറ്റു