ഇരുപത്തഞ്ച്കാരനായ മർലിൻ മോക് ആണ് ശരതിന്റെ കൊലയാളി മോക് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ
ടെക്സാസ്: ജൂലൈ ഒന്നാം തീയതിയാണ് തെലങ്കാന സ്വദേശിയായ ശരത് കൊപ്പുവിനെ കൻസാസ് നഗരത്തിലെ റസ്റ്റോറന്റിൽ വച്ച് അജ്‍ഞാതൻ വെടിവച്ച കൊലപ്പെടുത്തിയത്. മൊസൂറി യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്നു ശരത് കൊപ്പു. ഇരുപത്തഞ്ച്കാരനായ മർലിൻ മോക് ആണ് ശരതിന്റെ കൊലയാളി എന്ന് കൻസാസ് സിറ്റി പൊലീസ് ചീഫ് റിക് സ്മിത്ത് വ്യക്തമാക്കി. പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ മോക്കിന്റെ മുഖം വ്യക്തമായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് മർലിൻ മോക് ജയിൽ മോചിതനായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ മോഷണം ലക്ഷ്യമാക്കിയാണ് റസ്റ്റോറന്റിനുള്ളിൽ കടന്നത്. 2011 മുതൽ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഏഴുവർഷം ശിക്ഷ അനുഭവിക്കുകയായിരുന്നു മോക്. പുറത്തിറങ്ങി മറ്റൊരു മോഷണത്തിനുള്ള ശ്രമത്തിനിടയിലാണ് ശരത് കൊപ്പുവിനെ കൊലപ്പെടുത്തിയത്. കൊലയാളിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കിത്തിനിടയിലാണ് ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ശരത് കൊപ്പുവിന്റെ കുടുംബം പൊലീസിനോട് നന്ദി അറിയിച്ചു.
