ഗര്‍ഭിണിയെ കാണാതായ സംഭവത്തിൽ കടുത്ത ദുരൂഹത ഒരു തുമ്പും കണ്ടെത്താതെ പൊലീസ് യുവതി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കാതെ ഡോക്ടര്‍മാര്‍
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് ഗര്ഭിണിയെ കാണാതായ സംഭവത്തിൽ കടുത്ത ദുരൂഹത. മൂന്ന് ദിവസമായി പൊലീസ് അന്വേഷണത്തിൽ കാര്യമായ തുമ്പൊന്നും ഉണ്ടായിട്ടില്ല. പൊലീസ് അന്വേഷണത്തിൽ ബന്ധുക്കൾ അതൃപ്തി അറിയിക്കുമ്പോള് യുവതിയുടെ ചികിത്സാ രേഖകൾ തന്നെ വിചിത്രമാണെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ പൊലീസ് ഷംനയുടെ ചികിത്സാ രേഖകളും പരിശോധിച്ചു. രേഖകളെല്ലാം വിചിത്രമാണ്. യുവതി അഞ്ചാം മാസം മുതൽ എസ്എടിയിൽ പരിശോധനയ്ക്കെത്താറുണ്ടെന്ന് ഭര്ത്താവും ബന്ധുക്കളും പറയുമ്പോഴും ചികിത്സാ രേഖകളൊന്നും ആശുപത്രിയിലില്ല. മൂന്ന് തവണ ഷംന ചികിത്സ തേടിയിട്ടുണ്ടെന്നും ആ മൂന്ന് തവണയും പുതിയ ഒ.പി ടിക്കറ്റെടുത്തായിരുന്നു പരിശോധനയെന്നുമാണ് ആശുപത്രി രേഖ. അതുകൊണ്ടു തന്നെ ഷംനയുടെ ഗര്ഭാവസ്ഥ സംബന്ധിച്ച വിശദാംശങ്ങളൊന്നും ഡോക്ടര്മാര് അറിഞ്ഞിട്ടുമില്ല.
ഭര്ത്താവിനും ബന്ധുക്കൾക്കുമൊപ്പമാണ് ഷംന സര്ക്കാര് ആശുപത്രിയിലെത്തുന്നത്. പ്രസവ തീയതിയായതിനാൽ പലവിധ പരിശോധനകൾക്ക് പോയപ്പോഴൊക്കെ ഭര്ത്താവ് അൻഷാദ് പുറത്ത് കാത്തിരുന്നു . ഒടുവിൽ പതിനൊന്നരയോടെ ആശുപത്രിക്കകത്ത് കയറിപ്പോയ ഷംന ഒന്നരമണിക്കൂറായിട്ടും തിരിച്ചെത്താത്തതിനെ തുടര്ന്ന് അന്വേഷിച്ചപ്പോഴാണ് ഇവരെ കാണാതായ കാര്യമറിയുന്നത്.
മൊബൈൽ ടവറ് നോക്കിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൊച്ചിയിലും വെല്ലുരും യുവതിയെത്തിയതായ ടവര് ലൊക്കേഷൻ വഴി തിരിച്ചറിഞ്ഞു. ഇടക്ക് ഷംന ബന്ധുവിനെ വിളിച്ച് സുരക്ഷിതയെന്ന് പറയുകയും ചെയ്തു. ആശുപത്രികളും റെയിൽവേ സ്റ്റേഷനുകളും ലോഡ്ജുകളുമെല്ലാം അരിച്ച് പെറുക്കുകയാണ് പൊലീസ്. ഷംന വെല്ലൂരുണ്ടെന്ന വിവരത്തെ തുടര്ന്ന് പൊലീസ് സംഘം തിരിച്ചെങ്കിലും ഏറ്റെവുമൊടുവിൽ മൊബൈൽ ടവര് ലൊക്കേഷൻ കേരള അതിര്ത്തി കടന്ന് തിരുവനന്തപുരം ഭാഗത്തേക്ക് മാറിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
