പുതിച്ചേരിയിലെ മേട്ടുപ്പക്കത്തുള്ള സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനായ യുവാവാണ് മരണപ്പെട്ടത്. ഊര്‍ജിതമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്

കുടലൂര്‍: ലോകത്തെ നടുക്കിയ ആളെക്കൊല്ലി ബ്ലൂവെയില്‍ ഗെയിം കളിച്ച് തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ. കുടലൂര്‍ ജില്ലയിലെ പന്‍‍റുട്ടിയിലാണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ ഇരുപത്തിരണ്ടുകാരന്‍ ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് യുവാവ് തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

ഇങ്ങനെ ചെയ്തതിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന് സംശയിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. യുവാവിന്‍റെ മുറിയില്‍ നിന്ന് പ്രേതങ്ങളെപ്പറ്റിയുള്ള നിരവധി പുസ്തകങ്ങളും മൊബെെലും പിടിച്ചെടുത്തിട്ടുണ്ട്. പുതിച്ചേരിയിലെ മേട്ടുപ്പക്കത്തുള്ള സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനായ യുവാവാണ് മരണപ്പെട്ടത്.

ഊര്‍ജിതമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. 50 ദിവസങ്ങള്‍ നീളുന്ന ഗെയിമിന്‍റെ അവസാനം ആത്മഹത്യ ചെയ്യാനുള്ള നിര്‍ദേശം നല്‍കുന്ന ഗെയിമാണ് ബ്ലൂവെയില്‍. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ രാജ്യത്ത് ഈ ഗെയിം കളിച്ച് ആരും ആത്മഹത്യ ചെയ്തതിന് തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു.

ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തതായി വന്ന കേസുകള്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഡിജിയുടെ നേതൃത്വത്തില്‍ നടത്തിയ വിശദ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. അടുത്ത് കാലത്ത് ബ്ലൂവെയിലിന് സമാനമായി മോമോ എന്ന ഗെയിമും പ്രചരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.