വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന എ.എസ്‌.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് തൃശൂരില്‍ യോഗം ചേര്‍ന്നത്. ഇതുവരെയുള്ള അന്വേഷണത്തിന്‍റെ ഫയലുകള്‍ പുതിയ സംഘം പരിശോധിച്ചു. യുവതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആദ്യം മുതല്‍ അന്വേഷണം തുടങ്ങാനാണ് തീരുമാനം.

പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. യുവതിയുടെ സമയം പരിഗണിച്ചാവുമത്. ഈ മൊഴി രേഖപ്പെടുത്തിയശേഷമാവും ആരോപണ വിധേയനായ ജയന്തനിലേക്ക് അന്വേഷണ സംഘം എത്തുകയെന്നാണ് സൂചനകള്‍. അതിനിടെ ആരോപണ വിധേയനായ കൗണ്‍സിലര്‍ ജയന്തന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വടക്കാഞ്ചേരി മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്. ഓട്ടുപാറയിലും അത്താണിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. അടാട്ട് ഓട്ടോറിക്ഷാ തല്ലിത്തകര്‍ത്തു.