ആളുമാറിയകാര്യം സമ്മതിക്കുന്ന പൊലീസ് അജിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങള്‍ക്കും നാട്ടുകാര്‍ സാക്ഷിയാണെന്നും പറയുന്നു

തിരുവനന്തപുരം: കടയ്‌ക്കാവൂരില്‍ യുവാവിനെ ആളുമാറി കസ്റ്റഡയിലെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അന്വേഷണം തുടങ്ങി. മാതാപിതാക്കളെയും പൊലീസ് മര്‍ദിച്ചെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കടയ്‌ക്കാവൂര്‍ സ്വദേശി അജി നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കടക്കാവൂര്‍ സ്വദേശി അജിയുടെ വീട്ടില്‍ കടയ്‌ക്കാവൂ‍ര്‍ എസ്.ഐയും സംഘവുമെത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് വാറണ്ടുള്ള അജി എന്നയാളെ തേടിയാണ് പൊലീസ് വന്നത്. പേരു ചോദിച്ചപ്പോള്‍ അജിയെന്ന് മറുപടി പറഞ്ഞപ്പോള്‍ തന്നെ വാഹനത്തില്‍ കയറ്റി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

പിന്നീട് പാസ്‍പോര്‍ട്ട് കാണിച്ചപ്പോഴാണ് ആളുമാറിപ്പോയെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. പൊലീസ് അന്വേഷിച്ച കേസിലെ യഥാര്‍ത്ഥ പ്രതി അജി വക്കം സ്വദേശിയാണ്. ഇത് തിരിച്ചറിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്ത അജിയെ വിട്ടത്. മാതാപിതാക്കള്‍ പൊലീസിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചതായും അജി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ആളുമാറിയകാര്യം സമ്മതിക്കുന്ന പൊലീസ് അജിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങള്‍ക്കും നാട്ടുകാര്‍ സാക്ഷിയാണെന്നും പറയുന്നു. അജിയുടെ പരാതിയില്‍ ആറ്റിങ്ങള്‍ ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്.