കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ കൂടരഞ്ഞിയിലുള്ള പി വി ആര്‍ പാര്‍ക്കിനു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ ചിറ്റ്. പാര്‍ക്കിലെ മലിനീകരണ സംവിധാനങ്ങള്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതെന്ന് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ച അനുമതി പുനഃസ്ഥാപിക്കാമെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ വാദിച്ചു.

മതിയായ മലിനീകരണ സംവിധാനങ്ങളില്ലാത്തതിനാല്‍ പി വി അന്‍വറിന്റെ കോഴിക്കോട് കുടരഞ്ഞിയിലെ പി വി ആര്‍ പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ പി വി അന്‍വര്‍ കോടതിയെ സമീപിച്ചിരുന്നു. എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുര്‍ന്നാണ് കഴിഞ്ഞ അ‍ഞ്ചിന് പരിശോധന നടത്തി. പി വി ആര്‍ പാര്‍ക്കിനു ക്ലീന്‍ ചിറ്റ് നല്കുന്ന റിപ്പോര്‍ട്ട് ആണ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയ ന്യുനതകള്‍ പാര്‍ക്ക് പരിഹരിച്ചു. മലിനജലം ശുദ്ധികരിച്ചു പുനരുപയോഗിക്കുന്നതിനുള്ള സംവിധാനം കാര്യക്ഷമമാക്കി. ജനറേറ്ററിന് ശബ്ദ മലിനീകരണം ഇല്ല. മാലിന്യ സംസ്‌കരണ പ്ലാന്റും കാര്യക്ഷമമാണ്. അതുകൊണ്ട് തന്നെ പിന്‍വലിച്ച അനുമതി മടക്കി നല്‍കാന്‍ തടസമില്ലെന്നും മലിനീകരണ നിയാന്ത്രണ ബോര്‍ഡ് കോഴിക്കോട് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ശബ്‌ന ശേഖര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി കേസ് നാളെ പരിഗണിക്കും.