പത്തു വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്‌സീബ് എഞ്ചിനീയറിങ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്

ദമാം: കാല്‍പന്തു പ്രേമികളുടെ മനസ്സില്‍ അവിസ്മരണീയത പകര്‍ന്ന് റഷ്യന്‍ ലോകകപ്പ് അവസാന ഭാഗത്തെത്തി നില്‍ക്കുകയാണ്. ഇനിയുള്ളത് രണ്ട് പോരാട്ടങ്ങള്‍ മാത്രം. പരാജിതരുടെ ദു:ഖം പേറി ബെല്‍ജിയവും ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്തിന് വേണ്ടി പോരാടുമ്പോള്‍ വിശ്വ കിരീടത്തിനായി ഏറ്റുമുട്ടുന്നത് ഫ്രാന്‍സും ക്രൊയേഷ്യയുമാണ്. ടൂര്‍ണമെന്‍റിലെ ഫേഫറിറ്റുകളുടെ പട്ടികയില്‍ മുമ്പന്‍മാരായാണ് ഫ്രാന്‍സിന്‍റെ യുവരക്തം വണ്ടിയിറങ്ങിയതെങ്കില്‍ ക്രൊയേഷ്യയുടെ കുതിപ്പിനെ വിവരക്കാന്‍ വാക്കുകള്‍ പരതുകയാണ് ഫുട്ബോള്‍ വിചക്ഷണന്‍മാര്‍.

പ്രവചന വീരന്‍മാരും അക്കിലസ് പൂച്ചയുമൊന്നും ക്രൊയേഷ്യയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. എന്നാല്‍ പ്രവസലോകത്തെ മലയാളി യുവാവ് മാത്രം അങ്ങനെയൊരു പ്രവചനം നടത്താന്‍ തയ്യാറായി. ക്രൊയേഷ്യയും ഫ്രാന്‍സും തമ്മിലാകും കലാശപോരാട്ടം എന്ന് അദ്ദേഹം ജൂണ്‍ 26 നാണ് പ്രവചനം നടത്തിയത്. കൃത്യമായ പ്രവചനത്തിലൂടെ ഇപ്പോള്‍ പ്രവാസലോകത്തെ താരമായിരിക്കുകയാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്‍.

ഏറണാകുളം ജില്ലയില്‍ ചേരാനല്ലൂര്‍ ആണ് സ്വദേശിയായ യുവാവ് സെമിയും ഫൈനലുമാണ് ഫേസ്ബുക്കിലൂടെ കൃത്യമായി പ്രവചിച്ചത്. ക്രൊയേഷ്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതല്ല ഫൈനലിലെ പ്രവചനം എന്നു കൂടി അറിയണം. ഇക്കുറി ഫ്രാന്‍സ് കിരീടം നേടുമെന്നാണ് ഷിഹാബ് പ്രവചിച്ചിട്ടുള്ളത്.

അര്‍ജന്റീന ആരാധകനായ ഷിഹാബ് പത്തു വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്‌സീബ് എഞ്ചിനീയറിങ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അറിയപ്പെടുന്ന പ്രവാസി എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. അടയാളം, മോഷ്ടിക്കപ്പെട്ട പെയിന്റിംഗുകള്‍ എന്നീ രണ്ടു കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയുള്ള തന്‍റെ പ്രവചനങ്ങള്‍ ഫലിച്ചതിന്‍റെ സന്തോഷം പങ്കുവച്ച് ഷിഹാബ് രംഗത്തെത്തിയിട്ടുണ്ട്.