ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതായ സംഭവത്തിൽ തിരച്ചിൽ തുടരുന്നു. ഷെറിന്‍റെ മാതാപിതാക്കളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഷെറിനെ കാണാതായിട്ട് എട്ടു ദിവസങ്ങള്‍ പിന്നിട്ടു.

എഫ്ബിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. മാതാപിതാക്കളായ വെസ്ലിയേയും സിനിയയേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ വാഹനങ്ങളില്‍ നിന്നും നിന്നും വീട്ടില്‍ നിന്നും ശേഖരിച്ച ഫോറന്‍സിക് തെളിവുകള്‍ പൊലീസ് അന്വേഷിക്കുകയാണ്. 

പാലു കുടിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ രാവിലെ മൂന്ന് മണിക്ക് പുറത്ത് നിര്‍ത്തി എന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. വെസ്ലി നല്‍കിയ മൊഴിയില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ടെക്സാസിലെ റിച്ചാര്‍ഡ്സണ്ണിലെ വീട്ടില്‍ ഷെറിന്‍റെ അമ്മ സിനി താമസിക്കുന്നുണ്ട്. വെസ്ലിയെ പൊലീസിന്‍റെ നിരീക്ഷണത്തില്‍ മറ്റൊരു സ്ഥലത്ത് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

ഷെറിന്‍റ മാതാപിതാക്കള്‍ മറ്റുള്ളവരുമായി ഇടപെഴുകുന്നതിനും സംസാരിക്കുന്നതിനും പൊലീസിന്‍റെ നിയന്ത്രണങ്ങളുണ്ട്. ആയിരത്തോളം മലയാളി കുടുംബങ്ങള്‍ റിച്ചാര്‍ഡ്സണ്ണില് താമസിക്കുന്നുണ്ട്‍. ഷെറിന്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനിയിലാണ് ഇവര്‍. ഷെറിന്‍ കാണാതായ മരച്ചുവട്ടില്‍ കളിപ്പാട്ടങ്ങളും പാവങ്ങളും നിരത്തി കുട്ടികളടക്കമുള്ളവര്‍ പ്രാര്‍ത്ഥിക്കുന്നു ഷെറിന്‍റെ വരവിനായി.ഒരാഴ്ചയ്ക്കുള്ളില്‍ എഫ്ബിഐ അന്വേഷണത്തെ കുറിച്ച് പ്രഖ്യാപനം നടത്തും എന്നാണ് സൂചന.