ഹൈദരാബാദ്: നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നില്‍ പ്രണയവും ചതിയും വഞ്ചനയും. രണ്ടാഴ്ച മുമ്പാണ് ഹൈദരാബാദ് നഗരത്തെ നടുക്കിയാണ് ഗര്‍ഭിണിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയത്. ബീഹാര്‍ സ്വദേശിനി പിങ്കിയുടെ മൃതദേഹമാണ് ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയത്. 

കൊല്ലപ്പെട്ടത് ആരാണെന്ന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലായിരുന്നു മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന് സമീപമുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിര്‍ണായകമായിരുന്നു. ബൈക്കിലെത്തിയ യാത്രികര്‍ ഗാര്‍ഡന് സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത് അസമയത്ത് ഏറെ നേരം പാര്‍ക്കില്‍ ചെലവാക്കിയ ഇവരെ ബൈക്ക് നമ്പ്‍ വച്ചും നഗരത്തിലെ വിവിധ സിസിടിവി പരിശോധിച്ചുമാണ് പൊലീസ് കണ്ടെത്തിയത്. ബിഹാര്‍ സ്വദേശികളായ വികാസ് കശ്യപിനെയും മമത ഝായുമാണ് പൊലീസ് തിരിച്ചറിഞ്ഞത്. 

വികാസ് കശ്യപ് പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞെങ്കിലും മമതാ ഝാ യെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മുപ്പത്തിരണ്ടുകാരിയായ പിങ്കി വികാസുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു. ഭര്‍ത്താവിനെയും കുട്ടികളെയപമുപേക്ഷിച്ച് എട്ട് വയസുകാരനായ മകനൊപ്പം വികാസിനൊപ്പം ജീവിക്കാനായി എത്തിയ പിങ്കിയെ ഹൈദരബാദില്‍ പരിചയപ്പെട്ട സ്ത്രീയെ സ്വന്തമാക്കാനായി കൊലപ്പെടുത്തുകയായിരുന്നു. പിങ്കിയുടെ എട്ട് വയസുകാരനായ മകന്‍ മമതയ്ക്ക് ഒപ്പമാണുള്ളത്. 

ജോലി തേടിയാണ് ബിഹാറിലെ മോഹന മാല്‍ട്ടി ഗ്രാമവാസിയായ വികാസ് ഹൈദരാബാദിലെത്തുന്നത്. ഇയാള്‍ക്ക് താമസ സൗകര്യ നല്‍കിയത് ബീഹാര്‍ സ്വദേശിയായ അനില്‍ ഝായുടെ വീട്ടിലായിരുന്നു. വികാസ് കുറഞ്ഞ സമയത്തിനുള്ളില്‍ അനിലിന്റെ ഭാര്യ മമതയുമായി പ്രണയത്തിലായി. ഇതിനിടെയാണ് വികാസിന്റെ വിവരമൊന്നും ഇല്ലാതെ ഇയാളെ അന്വേഷിച്ച് ഗര്‍ഭിണിയായ പിങ്കിയും മകനും ഹൈദരബാദിലെത്തുന്നത്. മമതയും വികാസുമായുള്ള ബന്ധത്തെ പിങ്കി ചോദ്യം ചെയ്യുകയും പിങ്കിയുടേയും മകന്റേയും ചെലവ് വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് പിങ്കിയെ ഒഴിവാക്കാന്‍ ഇവര്‍ തീരുമാനിച്ചത്. 

പിങ്കിയെ പിന്നില്‍ നിന്നും അടിച്ച് വീഴ്ത്തിയ വികാസ് നിലത്തിട്ട് ചവിട്ടി. മമതയും വടിയുപയോഗിച്ച് പിങ്കിയെ തല്ലി. മര്‍ദ്ദനത്തില്‍ ഗര്‍ഭിണിയായ പിങ്കി കൊല്ലപ്പെട്ടു. ഒരു ദിവസം വീടിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് മമതയുടെ വീട്ടുകാരുടെ ഇലക്ട്രിക് വാളഇന്റെ സഹായത്തോടെ വെട്ടിമുറിയ്ക്കുകയായിരുന്നു. ഇതാണ് പലപ്പോഴായി ഹൈദരബാദിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ തള്ളിയത്. 

എന്നാല്‍ മമതയുടെ വീട്ടുകാര്‍ എന്തിനാണ് കൊലപാതകത്തിന് കൂട്ട് നിന്നതെന്നത് കണ്ടെത്തിയിട്ടില്ല. മമതയുടെ മകനും ഭര്‍ത്താവുമടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ വികാസിനായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.