ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദമാണ് ഹൈക്കോടതി ഇന്ന് കേട്ടത്. രാഷ്ടപതി അദ്ദേഹത്തിന്റെ മുന്നിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ വിവേകം ഉപയോഗിച്ചാണ് തീരുമാനമെടുക്കുന്നത്. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. തന്റെ മുന്നിലുള്ള വസ്തുതകളില്‍ രാഷ്ട്പതിയുടെ ധാരണ കോടതിയുടേതിന് സമാനമാവണമെന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാല്‍ ചീഫ് ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് വികെ ബിഷ്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഈ വാദം തള്ളി. ആര്‍ക്കും തെറ്റു പറ്റാമെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രപതിക്കും തെറ്റു പറ്റാം, കോടതിക്കും തെറ്റു പറ്റാം. രാഷ്ട്രപതിക്കു മുന്നില്‍ തീരുമാനമെടുക്കാനായി എത്തുന്ന വസ്തുതകളുടെ നിയമസാധുത കോടതിക്ക് പരിശോധിക്കാന്‍ അവകാശമുണ്ട്. മാര്‍ച്ച് പത്തൊമ്പതിന് ഗവര്‍ണ്ണര്‍ കേന്ദ്രത്തിന് അയച്ച് റിപ്പോര്‍ട്ടില്‍ 35 എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു എന്ന് അദ്ദേഹത്തിന് ബോധ്യമായതായി കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വിമത എംഎല്‍എമാര്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികാര നടപടി എടുക്കുന്നു എന്നത് രാഷ്ട്രപതിഭരണത്തിനുള്ള കാരണമാകുമോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. കേന്ദ്രമാണ് യഥാര്‍ത്ഥത്തില്‍ തീരുമാനം എടുക്കുന്നത് എന്നിരിക്കെ രാഷ്ട്രപതിയുടെ പേര് പറഞ്ഞ് രക്ഷപ്പെടാനാണ് നീക്കമെന്ന് കോണ്‍ഗ്രസ് വാദിച്ചു. വാദത്തിനിടെ കോടതിയില്‍ നിരന്തരം തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ കൈലാസ് വിജയവര്‍ഗിയയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഡെറാഡൂണില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.