ജാവേദ് ഖാത്റി എന്ന 22 വയസുകരാനാണ് നരേന്ദ്ര മോദി മൊബൈല്‍ ആപ് ഹാക്ക് ചെയ്തതായി അവകാശപ്പെട്ട് രംഗത്തെത്തിയത്. മുംബൈ സ്വദേശിയായ ഇയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെറും 15 മുതല്‍ 20 മിനിറ്റ് വരെ മാത്രമേ തനിക്ക് ഇതിന് വേണ്ടി വന്നുള്ളൂവെന്നും ആപ് വികസിപ്പിച്ചെടുത്തവര്‍ അവശേഷിപ്പിച്ച ചില സുരക്ഷാ വീഴ്ചകള്‍ താന്‍ മുതലെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആപ്പില്‍ ആളുകള്‍ നല്‍കിയ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ അഡ്രസുകളും, സ്ഥലവും, താത്പര്യങ്ങളും അടക്കമുള്ള സ്വകാര്യ വിവരങ്ങളെല്ലാം ഇയാള്‍ കൈവശപ്പെടുത്തിയെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, ജിതേന്ദ്ര സിങ് തുടങ്ങിയവരെ പോലുള്ള പ്രമുഖരുടെ സ്വകാര്യ മൊബൈല്‍ നമ്പര്‍ വരെ ആപ്പ് ഹാക് ചെയ്ത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ജാവേദ് പറഞ്ഞു. ഇതിന് തെളിവായി സ്ക്രീന്‍ ഷോട്ടുകളും ഇയാള്‍ പുറത്തുവിട്ടു.

ഇതിന് പുറമേ ആപ് ഉപയോക്താക്കളായ ആരെയും തനിക്ക് ആരെ വേണമെങ്കിലും ഫോളോ ചെയ്യിക്കാനാവുമെന്നും പക്ഷേ തനിക്ക് തെറ്റായ ഉദ്ദേശങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് താന്‍ ഇത് ചെയ്തത്.