കെ.എസ്.ആര്‍.ടി.സി നേരിടുന്ന കനത്ത പ്രതിസന്ധി കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. നിലവില്‍ സ്വകാര്യ ബസുകളുടെ മിനിമം ചാര്‍ജ് ഏ‍ഴുരൂപയാണ്. ഈ നിരക്കിലേക്കാണ് കെ.എസ്.ആര്‍.ടി.സിയുടെ നിരക്കും ഉയര്‍ത്തിയത്. ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ 2015 മാര്‍ച്ച് ഒന്നിനായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ചാര്‍ജ്ജ് ആറാക്കി കുറച്ചത്. നിരക്ക് കൂട്ടിയത് വഴി പ്രതിദിനം 25 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം മിനിമം നിരക്ക് ഒന്‍പത് രൂപയാക്കണമെന്നാണ് സ്വകാര്യബസ്സ് ഉടമകളുടെ ആവശ്യം. ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും സ്വകാര്യ ബസ്സുകളുടെ നിരക്ക് കൂട്ടാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ജനുവരിയില്‍ സമരം തുടങ്ങാനാണ് സ്വകാര്യ ബസ്സുടമകളുടെ തീരുമാനം.

മുടങ്ങിയ ശമ്പളവും പെന്‍ഷനുമടക്കം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ശമ്പളവും പെന്‍ഷനും നല്‍കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനം.