മോദിയേയും യോഗിയേയും നേരിടാൻ പ്രിയങ്ക; എഐസിസിയിൽ വൻ അഴിച്ച് പണി
ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ഔദ്യോഗികമായി ചുമതലയേൽക്കുന്നത്. ആദ്യമായിട്ടാണ് കോൺഗ്രസിന്റെ നേതൃനിരയിലേക്ക് പ്രിയങ്ക ഗാന്ധി എത്തുന്നത്.
ഉത്തർപ്രദേശ്: അടുത്തെത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ സാന്നിദ്ധ്യമാകാൻ പ്രിയങ്ക ഗാന്ധി വധേരയും. കിഴക്കൻ ഉത്തർപ്രദേശിലെ എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതല ഇനിമുതൽ പ്രിയങ്കക്കാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് കിഴക്കൻ ഉത്തർപ്രദേശ്.
ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ഔദ്യോഗികമായി ചുമതലയേൽക്കുന്നത്. ആദ്യമായിട്ടാണ് കോൺഗ്രസിന്റെ നേതൃനിരയിലേക്ക് പ്രിയങ്ക ഗാന്ധി എത്തുന്നത്. ഇതിന് മുമ്പ് പല തെരഞ്ഞെടുപ്പുകളിലും സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിക്കുമൊപ്പം പ്രിയങ്കയും പ്രചരണ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു.
എൺപത് ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ പ്രിയങ്കയുടെ സാന്നിദ്ധ്യം കൊണ്ട് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേൽപ്പിച്ചിരിക്കുന്നത് കെ സി വേണുഗോപാലിനെയാണ്. ഹരിയാനയുടെ ജനറൽ സെക്രട്ടറിയായി ഗുലാം നബി ആസാദിനെയുമാണ് രാഹുൽ ഗാന്ധി നിയമിച്ചിരിക്കുന്നത്.