ലക്‌നോ: പ്രിയങ്ക ഗാന്ധിയുടെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തമാസമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. 3,500 കിലോമീറ്റർ ഉത്തർപ്രദേശിലൂടെ സഞ്ചരിച്ച് ദില്ലിയിൽ അവസാനിപ്പിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കിസാൻ യാത്രയ്ക്ക് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിനിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നത്.
അടുത്തമാസം ആദ്യം അല്ലെങ്കിൽ ഡിസംബർ അവസാനം പ്രിയങ്കയുടെ റാലി തുടങ്ങും.150 റാലികളിൽ പ്രിയങ്ക പങ്കെടുക്കും. അതേസമയം, ബിഎസ്‌പി സ്ഥാപകനേതാവ് കാൻഷി റാമിന്റെ പത്താം ചരമവാർഷിക ദിനത്തിൽ അംബേദ്കർ മൈതാനിയിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ മായവതി കേന്ദ്ര- സർക്കാരുകളെ വിമർശിച്ചു. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുകയാണെന്നും ആരുമായും സഖ്യമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മായാവതി പ്രഖ്യാപിച്ചു.
ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതിനിടെ കോൺഗ്രസിനെ മായാവതി കുറ്റപ്പെടുത്താതിരുന്നതും ശ്രദ്ധേയമായി. ഇതിനിടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്നുപേർ മരിച്ചു. 21പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് അഖിലേഷ് യാദവ് സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
