തന്റെ ഫോണ്‍കാളുകളും, ഇ മെയിലും ചോര്‍ത്തുന്നതായി കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഡിജിപിക്ക് പരാതി നല്‍കിയത് ഇക്കഴിഞ്ഞ ശനിയാഴ്ച. ശേഷം സഭ ചേര്‍ന്ന ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച സഭയില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. ഡിജിപിയുടെ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച അതേ ദിവസമാണ് പ്രതിപക്ഷ നേതാവ് വധഭീഷണിയെകുറിച്ച് സഭയില്‍ ഉന്നയിച്ചത്.

നിസാമിനെതിരെ സംസാരിച്ചാല്‍ കൊന്നു കളയുമെന്ന് ഭീഷണി സന്ദേശം കിട്ടിയെന്ന് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ഈ പരാതിയിലും അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് അന്വേഷണവും തുടങ്ങി. എന്നാല്‍ ജേക്കബ് തോമസിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് പോലും ഡിജിപി പുറത്തിയിറിക്കിയില്ല. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ജേക്കബ് തോമസിന്റെ അന്വേഷണം. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് മാത്രമാണുള്ളത്.