കോഴിക്കോട്: നാട്ടില്‍ കാണുന്നില്ലെന്ന് ആരോപിച്ച് കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. 62--ാം ഡിവിഷനിലെ ജെ.ഡി.യു കൗണ്‍സിലര്‍ തോമസ് മാത്യുവിനെയാണ് ഇന്ന് വാര്‍ഡ് സഭാ നടക്കുന്ന സ്കൂളില്‍ മൂന്ന് മണിക്കൂറിലധികമായി നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. കൗണ്‍സിലര്‍ വാര്‍ഡില്‍ എത്തുന്നില്ലെന്നും മേയര്‍ വരാതെ സമരം അവസാനിപ്പിച്ച് പിരിഞ്ഞ് പോകില്ലെന്നുമാണ് നാട്ടുകാരുടെ വാദം. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയാണ്.

മൂന്ന് തവണയായി വെള്ളയില്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്നയാളാണ് തോമസ് മാത്യു. എന്നാല്‍ നാട്ടില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനോ റോഡ് ടാര്‍ ചെയ്യാനോ പോലും കൗണ്‍സിലര്‍ മുന്‍കൈയ്യെടുക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച തോമസ് മാത്യുവിനെതിരായ ഉപരോധത്തിന് യു.ഡി.എഫ് പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കുന്നത്. ഇതില്‍ രാഷ്‌ട്രീയമില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്.