കൂട്ട ആത്മഹത്യയ്ക്കെതിരെ കാർട്ടൂൺ വരച്ച മാധ്യമപ്രവർത്തകന്‍റെ അറസ്റ്റ്: പ്രതിഷേധം ശക്തം
തിരുനെല്‍വേലി: തിരുനെല്‍വേലിയിലെ കൂട്ട ആത്മഹത്യയ്ക്കെതിരെ കാർട്ടൂൺ വരച്ചതിന് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റ് ചെയ്ത ബാലയെ തിരുനെൽവേലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടു. ഇലക്ട്രോണിക് മാധ്യമം വഴി മുഖ്യമന്ത്രിയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ അശ്ലീലം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ഐടി ആക്ട് ചുമത്തി തിരുനെൽവേലി പൊലീസ് ബാലയെ അറസ്റ്റ് ചെയ്യുന്നത്.
ബാലയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തിരുനെല്‍വേലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇത് തള്ളി. ഭരണകൂടത്തിനെതിരെ വിമർശനവുമായി ഇനിയും വരയ്ക്കുമെന്ന് കാർട്ടൂണിസ്റ്റ് ബാല പറയുമ്പോൾ ആവിഷ്കാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്.
ഇതിനിടെ തിരുനെൽവേലിയിൽ ആത്മഹത്യ ചെയ്ത കുടുംബം നേരത്തെ നൽകിയ പരാതി കള്ളക്കേസാണെന്ന് കണ്ടെത്തിയതിൽ മനം നൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന ആരോപണം അന്വേഷിക്കണമെന്ന ജില്ലാ കലക്ടർ സന്ദീപ് നന്ദൂരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായി. പരാതിയിൻമേൽ കൃത്യസമയത്ത് നടപടിയെടുക്കാതിരുന്ന കലക്ടർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു.