കൊച്ചി: കായലില്‍ കോളേജ് വിദ്യാര്‍ഥിനി മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് ഈ കാര്യം അറിയിച്ചത്. മിഷേലിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതിന് മറുപടി നല്‍കുകയായിരുന്നു മുഖ്യനമന്ത്രി.

അതേ സമയം മിഷേലിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന.മിഷേലിനെ സ്ഥിരമായി പിന്തുടര്‍ന്ന് ആളെന്ന് സംശയത്തിലാണ് ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നത്.മിഷേലിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നവെന്ന് കൂട്ടുകാരികള്‍ മൊഴി നല്‍കിയ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശ്ശിച്ചിട്ടുണ്ട്.

ഇയാള്‍ കേരളത്തിന് പുറത്താണെന്നാണ് പോലീസ് പറയുന്നത്.ഇതിനിടെ ഇന്ന് പിറവത്തും കൊച്ചിയിലും വിവിധ സംഘടനകള്‍ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ക്ക് അഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആറിനാണ് മിഷേല്‍ ഷാജി എന്ന സിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. പാലാരിവട്ടത്തെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്ന മിഷേല്‍ തലേന്ന് വൈകിട്ട് കലൂരിലെ പള്ളിയില്‍ പോയതിന് ശേഷം കാണാതാകുകയായിരുന്നു. എന്നാല്‍ കൊലപാതകം എന്ന് സംശയിക്കാവുന്ന തെളിവുകള്‍ ലഭിക്കാത്തതാണ് പോലീസിനെ അലട്ടുന്നത്.