ശബരിമലയില്‍ വലിയനടപ്പന്തലില്‍  ആളുകള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നാണ് ആവശ്യം. നാല് പേരെ കസ്റ്റഡിയിലെടുത്തു.

സന്നിധാനം: ശബരിമല വലിയനടപ്പന്തലില്‍ അപ്രതീക്ഷിത പ്രതിഷേധം. കുത്തിയിരുന്ന് നാമജപം നടത്തിയാണ് നൂറോളം പേര്‍ പ്രതിഷേധിക്കുന്നത്. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. പൊലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതുവരെ പിന്‍മാറാന്‍ തയ്യാറായിട്ടില്ല. പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുക്കുന്നതിനെതിരെയും പ്രതിഷേധം നടന്നു.അതേസമയം ഞങ്ങള്‍ പ്രതിഷേധം നടത്തുകയല്ല ശരണം വിളിക്കുകയാണെന്നുമായിരുന്നു ഇവര്‍ പൊലീസിനോട് പറഞ്ഞത്. തങ്ങൾ ഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞു.