രണ്ട് കുട്ടികളിൽ കൂടുതലുള്ളവരുടെ വോട്ടവകാശം പിൻവലിക്കണം: വിവാദ പ്രസ്താവനയുമായി വീണ്ടും രാംദേവ്
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ രണ്ട് കുട്ടികളിൽ കൂടുതലുള്ളവവരുടെ വോട്ടവകാശം, തൊഴിൽ, ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ എടുത്തു കളയണമെന്ന് രാംദേവ് പറഞ്ഞു.
അലിഘട്ട്: രണ്ട് കുട്ടികളിൽ കൂടുതലുള്ളവരുടെ വോട്ടവകാശം പിൻവലിക്കാൻ ആവശ്യപ്പെട്ട് യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ രണ്ട് കുട്ടികളിൽ കൂടുതലുള്ളവവരുടെ വോട്ടവകാശം, തൊഴിൽ, ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ എടുത്തു കളയണമെന്ന് രാംദേവ് പറഞ്ഞു.
ഹിന്ദു ആയാലും മുസ്ലിം ആയാലും ഈ നിബന്ധനകൾ ഇരുവർക്കും ബാധകമാണ്. എന്നാൽ മാത്രമേ ജനസംഖ്യ നിയന്ത്രിക്കാൻ സാധിക്കുകയുള്ളുവെന്നും രാംദേവ് കൂട്ടിച്ചേർത്തു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യം ഇതിനുമുമ്പും രാംദേവ് ഉന്നയിച്ചിരുന്നു.
അത്തരക്കാരുടെ മക്കൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം നിഷേധിക്കാനും ആശുപത്രികൾ ചികിത്സ നിഷേധിക്കാനും സർക്കാർ ജോലി നൽകാതിരിക്കാനും രാംദേവ് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ തന്നെ പോലെ അവിവാഹിതരായവര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചും രാംദേവ് രംഗത്തെത്തിയിരുന്നു. ഒരാള്‍ക്ക് 10 കുട്ടികള്‍ വരെയാകാമെന്ന് വേദങ്ങള്‍ പറയുന്നുണ്ട്. പക്ഷേ, ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ ഇനി അത് ചെയ്യുന്നത് ശരിയായ കാര്യമല്ല.
വിവാഹം വേണ്ടെന്ന് തീരുമാനിച്ച് കഴിയുന്ന തന്നെ പോലെയുള്ളവര്‍ക്ക് പ്രത്യേക അംഗീകാരങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും രാംദേവ് പറഞ്ഞു. താനൊരിക്കലും കുടുംബമെന്ന മാറാപ്പുമായി നടക്കില്ല. ഞാൻ വിവിധ ബ്രാൻഡുകൾ നിർമ്മിക്കും. ആയിരത്തിലധികം ബ്രാൻഡുകൾ നിർമ്മിച്ച് 2050ഓടെ ഞാൻ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തയായി ഇന്ത്യയെ മാറ്റുമെന്നും രാംദേവ് കൂട്ടിച്ചേർത്തു.