അര്‍ദ്ധ രാത്രി നടിയെ തട്ടിക്കൊണ്ടുപോയ ശേഷം പള്‍സര്‍ സുനി നേരെ ആലപ്പുഴയിലേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവിടെ ചില സുഹൃത്തുക്കളെ സമീപിച്ച് പണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പിറ്റേ ദിവസം കൈവശമുണ്ടായിരുന്ന മൂന്ന് പവന്റെ സ്വര്‍ണ്ണം പണയം വെച്ചു. ഇതില്‍ നിന്ന് കിട്ടിയ പണം മാത്രമാണ് കൈവശമുള്ളത്. ഇതില്‍ നിന്ന് 12,000 രൂപയാണ് വക്കാലത്ത് നല്‍കാനായി അഭിഭാഷകന് നല്‍കിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ബാക്കി പണം തീര്‍ന്നിട്ടുണ്ടെന്നാണ് പൊലീസിന് മനസിലായത്. ഇതിനിടെ പണം തേടി പലരെയും ഇവര്‍ സമീപിക്കുകയും ഇവരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പണം കിട്ടാത്ത സാഹചര്യത്തില്‍ ഇനിയും പത്ത് ദിവസം കൂടി ഇവര്‍ ഒളിവില്‍ തങ്ങാന്‍ ഇവര്‍ക്ക് കഴിയില്ലെന്നാണ് പൊലീസിന്റെ വിശ്വാസം.

എറണാകുളം ജില്ലയിലെ ഏതെങ്കിലും കോടതിയില്‍ ഇവര്‍ കീഴടങ്ങുമെന്നാണ് അഭ്യൂഹം. ഇതിന് മുമ്പ് ഇവരെ പിടികൂടാനാണ് അന്വേഷണ സംഘം ഇന്നലെ രാത്രിയിലെ യോഗത്തില്‍ തീരുമാനമെടുത്തത്. കൊച്ചിയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. അയല്‍ ജില്ലകളിലെ കോടതിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.