പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികവാഹനത്തിന് നേർക്കായിരുന്നു ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരവാദി സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച ശ്രീനഗർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചു.
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. നാൽപത് ജവാൻമാർ വീരമൃത്യു വരിച്ചെന്നാണ് ഒടുവിൽ പുറത്തു വന്ന റിപ്പോർട്ട്. സൈനികർക്ക് നേരെ നടന്ന ആക്രമണം നിന്ദ്യവും ക്രൂരവും അപലപനീയവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി വിഷയം ചർച്ച ചെയ്തെന്നും മോദി പറഞ്ഞു.
പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികവാഹനത്തിന് നേർക്കായിരുന്നു ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരവാദി സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച ശ്രീനഗർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചു. ഈ സംഭവത്തെ അപലപിക്കാൻ വാക്കുകൾ മതിയാകുന്നില്ലെന്നായിരുന്നു ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ഈ ദു:ഖത്തിൽ രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കണമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കൊല്ലപ്പെട്ട വീരജവാൻമാരുടെ കുടുംബങ്ങൾക്ക് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനമറിയിച്ചു.
സ്ഫോടകവസ്തുക്കൾ നിറച്ച കാർ സൈനികരുടെ വാഹനങ്ങളിലേക്ക് ഭീകരർ ഇടിച്ചു കയറ്റുകയാണുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. രണ്ടായിരത്തി അഞ്ഞൂറോളം സൈനികരാണ് പരിശീലനം കഴിഞ്ഞ് മടങ്ങുന്ന വാഹനങ്ങളിലുണ്ടായിരുന്നത്. എഴുപത് വാഹനങ്ങളിലായിട്ടാണ് ഇവർ സഞ്ചരിച്ചിരുന്നത്. ആക്രമണത്തിൽ പൂർണ്ണമായി തകർന്ന ബസ്സിൽ 42 സൈനികരുണ്ടായിരുന്നു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
