പൂനം ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയത് വെല്ലുവിളികളോട് പൊരുതി പിതാവിന്‍റെ പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് മക്കള്‍

ഉത്തര്‍പ്രദേശ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തി ഭാരോദ്വഹനത്തില്‍ പൂനം യാദവ് സ്വര്‍ണമുയര്‍ത്തുമ്പോള്‍ അത് വാരണാസിയിലെ ഒരു കര്‍ഷകന്‍റെ സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു. വാരണാസിയിസെ ദന്ദുപൂരില്‍ കര്‍ഷകനായ കൈലാസ് നാഥ് യാഥവിന്‍റെ ഏഴ് മക്കളിലൊരുളവാണ് പൂനം. വനിതകളുടെ 69കിലോ ഭാരോദ്വഹനത്തില്‍ 222 കിലോഗ്രാം ഭാരമുയർത്തിയാണ് 22 കാരിയായ പൂനം സ്വർണം നേടിയത്. ഈ വിജയത്തിലേക്കെത്താന്‍ പൂനവും കുടുംബവും അത്രയേറെ കഷ്ടതകളനുഭവിച്ചിട്ടുണ്ട്.

മധ്യവര്‍ഗ കര്‍ഷകുടുംബത്തില്‍ നിന്നും അഞ്ച് പെണ്‍മക്കളെയും രണ്ട് ആണ്‍മക്കളെയും വളര്‍ത്തുക കൈലാസ് നാഥിന് വെല്ലുവിളിയായിരുന്നു. ഇവരില്‍ പൂനും മൂത്ത സഹോദരി ഷാഷിയും ഭാരോദ്വഹനത്തിന് ചെറുപ്പകാലം മുതലെ പരിശീലനം തേടി. പട്ടിണിയും സാമ്പത്തികപ്രശ്നവും ആരോഗ്യപ്രശ്നങ്ങളുമൊക്കെ കുടുംബത്തിന്‍റെ മുന്നോട്ട് പോക്കിന്‍റെ താളം തെറ്റിച്ചെങ്കിലും മകളുടെ കായിക മോഹങ്ങള്‍ക്ക് തടസം നില്‍ക്കാതെ ആ കര്‍ഷകന്‍ എല്ലാ പിന്തുണയും നല്‍കി. അച്ഛന്‍റെ പിന്തുണയാണ് എല്ലാ വിജയത്തിനും കാരണമെന്ന് പൂനത്തിന്‍റെ സഹോദരി ഷാഷി പറയുന്നു.

ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു ഗ്രാമത്തില്‍ നിന്നും പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ കായിക പരിശീലനത്തിന് പോകുന്നതെല്ലാം വലിയ വെല്ലുവിളികളായിരുന്നു. പിതാവ് നല്‍കിയ പിന്തുണകൊണ്ട് മാത്രമാണ് സമൂഹം ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കാനായത്. ആ പിന്തുണകൊണ്ടാണ് കായികരംഗത്തെ നേട്ടം കൈവരിക്കാനായത്. ഷാഷിയും പൂനവും ഇന്ന് ഇന്ത്യന്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥരാണ്.