ബലാത്സംഗത്തിനുള്ള 376 വകുപ്പ് പുനർനിർണയിച്ചതിന് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാവിധിയാണിത്. പതിനഞ്ച് വയസുകാരിയായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഘം ചെയ്ത കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്
കാസര്‍ഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ഇരുപത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കാസർഗോഡ് സ്വദേശികളായ ഇബ്രാഹിം ഖലിൽ ,ഖാലിദ് എന്നിവർക്ക് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.
ബലാത്സംഗത്തിനുള്ള 376 വകുപ്പ് പുനർനിർണയിച്ചതിന് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാവിധിയാണിത്. പതിനഞ്ച് വയസുകാരിയായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഘം ചെയ്ത കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ബദിയെഡുക്ക ഹിദായത്ത് നഗറിലെ ഓട്ടോറിക്ഷാ ഡ്രൈവർ ഇബ്രാഹിം ഖലിൽ ,സുഹൃത്ത് ബീജന്തടുക്കയിലെ ബി എ ഖാലിദ് എന്നിവരാണ് കേസിലെ പ്രതികൾ.
2013 ജൂലെെയിലാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ സ്കൂളിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പെൺകുട്ടി അിയിച്ചതിനെ തുടർന്ന് വീട്ടുകാർ പൊലീസ് പരാതി നൽകുകയായിരുന്നു.
ദില്ലി നിർഭയ സംഭവത്തിന് ശേഷം പരിഷ്കരിച്ച 376 ഡി വകുപ്പ് പ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷ വിധിയാണ് ഇത്.നാല് വർഷത്തെ വിചാരണക്കൊടുവിലാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. 13 സാക്ഷികളെയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. പിഴ തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ സർക്കാർ സഹായത്തിനായി ലീഗൽ സർവീസ് സൊസൈറ്റിയെ സമീപിക്കാം.
