പുതുവൈപ്പ് പൊലീസ് അതിക്രമത്തിന്റെ വാർഷികം; നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ
- സമരം ശക്തമാക്കുമെന്ന് നാട്ടുകാർ
- നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ
- പ്ലാന്‍റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യം
കൊച്ചി: പുതുവൈപ്പ് എല്‍പിജി വിരുദ്ധസമരപ്പന്തലിൽ പൊലീസ് നടത്തിയ അതിക്രമത്തിന്റെ ഒന്നാം വാർഷികം ആചരിച്ച് സമരസമിതി. ജനവാസകേന്ദ്രത്തിൽ നിന്ന് പ്ലാന്‍റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാളെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്താനാണ് തീരുമാനം.
ഒരു വർഷത്തിനിപ്പുറവും പുതുവൈപ്പ് സമരത്തിന്റെ കനൽ കെട്ടിട്ടില്ല. ഐഒസിയുടെ എല്‍പിജി പ്ലാന്‍റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയും നാട്ടുകാരും നടത്തുന്ന സമരം 485 ദിവസങ്ങൾ പിന്നിടുകയാണ്. രാഷ്ട്രീയ, പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധ ധർണ്ണയ്ക്ക് പിന്തുണയുമായി എത്തി. ഒരു വർഷം മുമ്പ് നടന്ന പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവരെ സമരപ്പന്തലിൽ ആദരിച്ചു.
LPGപ്ലാന്റിനെതിരായ സമരം വ്യാപിപ്പിക്കാൻ ആണ് സമരസമിതിയും നാട്ടുകാരും ഉദ്ദേശിക്കുന്നത്. പുലിമുട്ട് നിർമ്മാണം അടക്കമുള്ള വിദഗ്ധ സമിതി നിർദേശങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കളക്ടർ യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. പുതുവൈപ്പിൽ തന്നെ പ്ലാന്‍റ് നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നാണ് ഐഒസിയുടെ നിലപാട്. എന്നാൽ അമ്പലമേട്ടിലേക്ക് പ്ലാന്‍റ് മാറ്റി സ്ഥാപിക്കണമെന്ന ബദൽ നിർദേശമാണ് സമരസമിതി മുന്നോട്ട് വയ്ക്കുന്നത് .