മലപ്പുറം: ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാനുള്ള ഉത്തരവിനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഹൈക്കോടതിയിലേക്ക്. നോട്ടീസ് കൈപ്പറ്റിയ ശേഷം കോടതിയെ സമീപിക്കും. രണ്ടാഴ്ചക്കകം പൊളിക്കണമെന്ന് ദുരന്ത നിവാരണ സമിതിയാണ് ഉത്തരവിട്ടത്. ചെറുകിട ജലസേചന വകുപ്പിനാണ് പൊളിക്കാനുള്ള ചുമതല. പൊളിക്കാനുള്ള ചെലവ് സ്ഥലമുടമയില്‍ നിന്ന് ഈടാക്കാനും സ്ഥലമുടമ പൊളിച്ച് മാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണകൂടം പൊളിക്കണമെന്നും നിര്‍ദ്ദേശം. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തടയണ പൊളിക്കാന്‍ കളക്ടറും നിര്‍ദ്ദേശിച്ചിരുന്നു. അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം സ്ഥിരീകരിച്ചാണ് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്. ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്ന് ആര്‍ഡിഒ വ്യക്തമാക്കുന്നു. വനംവകുപ്പും പഞ്ചായത്തും അന്‍വറിന്റെ നിയമലംഘനം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം, നിയമലംഘനത്തിന് സര്‍ക്കാരിലേക്ക് പിഴയടക്കാതെയും പി വി അന്‍വര്‍ തട്ടിപ്പ് നടത്തിയെന്ന് വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ചീങ്കണ്ണിപ്പാലിയിലെ തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ചുമത്തിയ റോയല്‍റ്റി യും പിഴയും പി വി അന്‍വര്‍ സര്‍ക്കാരിലേക്ക് അടച്ചില്ല. സര്‍ക്കാരിന് വരുമാനനഷ്ടമുണ്ടാക്കുക വഴി മറ്റൊരു നിയമലംഘനം കൂടിയാണ് നടന്നിരിക്കുന്നത്.
2015ലാണ് ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ തടയണ നിര്‍മ്മിച്ചത്. 2015ല്‍ വില്‍പന കരാറെഴുതിയ ഭൂമി എംഎല്‍എ തന്നെ കൈവശം വച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നു. തടയണ നിര്‍മ്മാണത്തിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധന നടത്തി. മുന്‍കൂര്‍ അനുമതി വാങ്ങാതെ മണ്ണ് നീക്കം ചെയ്തതിനും ഖനനം നടത്തിയതിനും മൈനംഗ് ആന്റ് ജിയോളജി വകുപ്പ് പിഴയും റോയല്‍റ്റിയും ഈടാക്കന്‍ തീരുമാനിച്ചു.അനധികൃതമായി മണ്ണ് നീക്കം ചെയ്തതിന് സര്‍ക്കാരിലേക്ക് പിഴയടക്കണമെന്ന നോട്ടീസ് പക്ഷേ കിട്ടിയത് സ്ഥലത്തിന്റെ മുന്‍ ഉടമകള്‍ക്കാണ്.
വസ്തുവില്‍പന കരാറടക്കം കാട്ടി സ്ഥലം കൈമാറിയ വിവരം ഇവര്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു.സ്വാഭാവികമായും നിയമലംഘനത്തിന് പിഴ അടക്കേണ്ടതിന്റെ ഉത്തരവാദിത്തം പി വി അന്‍വര്‍ എംഎല്‍എയിലേക്കേത്തി. പി.വി. അന്‍വര്‍ എംഎല്‍എ കൈവശം വച്ചിരിക്കുന്ന സമയമാണ് ഭൂമിയാണ് ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികല്‍ നടന്നതെന്ന റിപ്പോര്‍ട്ട് ഈ സമയം ഏറനാട് തഹസില്‍ദാറും, സബ്കളക്ടറും മലപ്പുറം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ അന്‍വര്‍ പിഴയടച്ചില്ല. മാത്രമല്ല വില്‍പന കരാറെഴുതിയ ഭൂമി രണ്ടാം ഭാര്യയുടെ അച്ഛന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. നിയമലംഘനം ഇത്രത്തോളം വ്യക്തമായിട്ടും ഉദ്യോഗസ്ഥരും പിന്നീട് അനങ്ങിയില്ല. സര്‍ക്കാരിന് വരുമാനനഷ്ടം ഉണ്ടായി എന്ന്ത് മാത്രമാണ് ഒടുവില്‍ സംഭവിച്ചത്.
