നിലമ്പൂര്‍: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരായ റവന്യൂ വകുപ്പിന്‍റെ നടപടികള്‍ അട്ടിമറിച്ചു. ചീങ്കണ്ണിപാറയില്‍ നിര്‍മ്മിച്ച തടയണയും, റോപ് വേയും പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളാണ് മരവിച്ചിരിക്കുന്നത്. ബോട്ടിംഗിനായി ചീങ്കണ്ണിപ്പാറയില്‍ മലയിടിച്ച് കെട്ടിയ തടയണ പൊളിച്ചുമാറ്റാന്‍ റവന്യൂ വകുപ്പ് നേരത്തെ നടപടി തുടങ്ങിയിരുന്നു.

ഇതിനായി പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍, മൈനനിംഗ് ആന്‍റ് ജിയോളജി, പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പരിശോധന നടക്കാതിരിക്കുകയും പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി കളക്ടര്‍ മാറുകയും ചെയ്തു. ഇതോടൊപ്പം ചീങ്കണ്ണിപാറയില്‍ റവന്യൂ വകുപ്പ് രണ്ട് തവണ നടത്തിയ സിറ്റിംഗും പ്രഹസനമായി.

ചീങ്കണ്ണിപാറയിലെ നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് നിലമ്പൂര്‍ ഡിഎഫ്ഒ, ഏറനാട് തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ റവന്യൂവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റസ്റ്റോറന്‍റ് കം ലോഡ്ജിന്‍റെ അനുമതിയുടെ മറവില്‍ നിര്‍മ്മിച്ച റോപ് വേ പൊളിച്ചുമാറ്റാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നോട്ടീസും നല്‍കിയിരുന്നു.