മനാഫ് വധക്കേസ്: പി വി അന്‍വറിന്‍റെ സഹോദരീപുത്രന്‍ 24 വര്‍ഷത്തിന് ശേഷം കീഴടങ്ങി
മനാഫ് വധക്കേസിൽ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്‍റെ സഹോദരീപുത്രന്‍ മാലങ്ങാടന്‍ ഷെരീഫ് കീഴടങ്ങി. കീഴടങ്ങൽ 24 വര്‍ഷത്തിന് ശേഷം.
മലപ്പുറം: മനാഫ് വധക്കേസിൽ മൂന്നാം പ്രതിയായ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന്‍റെ സഹോദരീപുത്രന്‍ മാലങ്ങാടന്‍ ഷെരീഫ് കീഴടങ്ങി. 24 വര്‍ഷത്തിന് ശേഷമാണ് കീഴടങ്ങൽ. ഷെരീഫിന്‍റെ സഹോദരന്‍ ഷെഫീഖ് ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്.
കേസിലെ നാല് പ്രതികൾ 23 വർഷമായി വിദേശത്തായതിനാലാണ്. ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് കീഴടങ്ങല്‍. 1995 ഏപ്രിൽ 13-നാണ് യൂത്ത്‌ലീഗ് പ്രവർത്തകനായ മനാഫിനെ ഒതായി അങ്ങാടിയിൽവെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മനാഫ് മരിച്ചപ്പോള്‍ പി വി അന്‍വര്‍ എം എല്‍ എ ഉള്‍പ്പെടെ 26 പേരാണ് കേസില്‍ പ്രതികളായത്.
പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ അന്‍വറിനെ ഉള്‍പ്പെടെ 21 പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. കേസ് നടക്കുന്നതിനിടെ അൻവറിന്റെ സഹോദരി പുത്രന്മാരുള്‍പ്പടെ നാല് പേര്‍ വിദേശത്തേക്ക് കടന്നിരുന്നു.