ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിച്ചത്. രാജ്യത്തിന്റെ സോവറിങ് വെല്‍ത് ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയായിരിക്കും ഇതിനായി നിക്ഷേപമിറക്കുക .ഖത്തര്‍ എയര്‍വെയ്‌സുമായി കോഡ് ഷെയറിങ്ങിലൂടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ദോഹയില്‍ നിന്നും ഒരു ടിക്കറ്റില്‍ യാത്രാ സൗകര്യമൊരുക്കുകയാണ് ഖത്തര്‍ ഖത്തര്‍ എയര്‍വേയ്‌സ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയില്‍ നിന്ന് തിരിച്ചു ദോഹയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സര്‍വീസ് നടത്താനും ഇത് വഴി കഴിയും.ഇന്ത്യയിലെ വിമാന സര്‍വീസ് കമ്പനിയായ ഇന്‍ഡിഗോയെ ഏറ്റെടുക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. 

ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനത്തെ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം സ്വാഗതം ചെയ്തു. വിദേശ എയര്‍ലൈന്‍ കമ്പനികള്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ മത്സരം കടുക്കുമെന്നാണ് സൂചന. കുറഞ്ഞ ചിലവിലുള്ള ആഭ്യന്തര വിമാന യാത്രകള്‍ സാധ്യമാക്കാന്‍ ഇത് വഴി കഴിയുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.