ദോഹ: ഖത്തറില്‍ സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ഇന്ത്യക്കാരുടെ വധ ശിക്ഷക്കെതിരെ ഈ മാസം 27നു സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും. ഇന്ത്യയില്‍ നിന്നെത്തിയ അഭിഭാഷകന്‍ സുരേഷ്‌കുമാര്‍, ദോഹയിലെ സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ നിസാര്‍ കോച്ചേരി എന്നിവര്‍ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

2012 ല്‍ സലാത്തയിലെ വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന 82കാരിയായ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലാണു തമിഴ്‌നാട് വില്ലുപുരം സ്വദേശി അളഗപ്പ സുബ്രഹ്മണ്യന്‍, വിരുതുനഗര്‍ സ്വദേശി ചിന്നദുരൈ പെരുമാള്‍ എന്നിവരെ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. രണ്ടു പ്രതികളെയും വെടിവെച്ചു കൊല്ലാനാണ് കോടതി ഉത്തരവിട്ടത്. കേസിലെ മൂന്നാം പ്രതി സേലം സ്വദേശി ശിവകുമാര്‍ അരസനു ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.

വീട്ടില്‍ മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണു വൃദ്ധയെ കൊലപ്പെടുത്തിയതേന്നാണു കോടതിയുടെ കണ്ടെത്തല്‍. മൂന്നു പേരുടെയും ശിക്ഷ ഈയിടെ അപ്പീല്‍ കോടതി ശരി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണു സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രറ്റേണിറ്റി ഇടപെട്ട് പ്രതികളെ രക്ഷിക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാഗര്‍കോവില്‍ നിന്നെത്തിയ അഭിഭാഷകന്‍ സുരേഷ്‌കുമാറും അഡ്വ. നിസാര്‍ കോച്ചേരിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പം ജയിലില്‍ സന്ദര്‍ശിച്ച് പ്രതികളുമായി സംസാരിച്ചിരുന്നു. കേസില്‍ 27 നു മുമ്പ് അപ്പീല്‍ ഫയല്‍ ചെയ്യുമെന്നു നിസാര്‍ കോച്ചേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം മൂന്നാം പ്രതിയുടെ ജീവപര്യന്തം വധശിക്ഷയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.