ഖത്തറിൽ ഏഴുദിവസത്തിലധികം വേതനം വൈകുന്ന കമ്പനികളിലെ തൊഴിലാളികൾക്ക് നോ ഒബ്ജെക്ഷൻ ലെറ്ററില്ലാതെ തന്നെ ജോലി മാറാൻ അനുവാദം നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. മന്ത്രിതല സമിതി അംഗീകരിച്ച ഈ നിയമം ഉടൻ പ്രാബല്യത്തിൽ വരും. ജീവനക്കാർക്ക് എല്ലാ മാസവും കൃത്യ സമയത്ത് വേതനം നൽകണമെന്ന നിർദേശവും തൊഴിൽ മന്ത്രാലയം കമ്പനികൾക്ക് നൽകിയിട്ടുണ്ട്.

രാജ്യത്ത് വേതന സംരക്ഷണ സംവിധാനം നിലവിൽ വന്ന് ഒരു വർഷം കഴിഞ്ഞെങ്കിലും പല കമ്പനികളും നിയമം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേതന സംരക്ഷണ നിയമം ഇനിയും നടപ്പാക്കാത്ത കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുകയും സർക്കാർ സേവനങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

എല്ലാ മാസവും ഏഴാം തിയ്യതിക്ക് മുമ്പ് വേതനം ബാങ്ക് അകൗണ്ട് വഴി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികളാണ് ശിക്ഷാനടപടികൾക്ക് വിധേയമാവുക. നിശ്ചിത തിയ്യതി കഴിഞ്ഞു ഏഴു ദിവസത്തിനുള്ളിൽ വേതനം ലഭിച്ചില്ലെങ്കിൽ കരാർ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ തൊഴിലാളിക്ക് തൊഴിൽ മാറ്റത്തിന് അനുമതി തേടുന്നതിനുള്ള മതിയായ കാരണമാകുമെന്നും മന്ത്രിസഭാ തലത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ടെന്നും ഭരണ വികസന തൊഴിൽ മന്ത്രാലയത്തെ ഉദ്ധരിച്ചു ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഇങ്ങനെ തൊഴിൽ മാറാൻ തൊഴിലുടമയുടെ അനുവാദമോ നോ ഒബ്‍ജക്ഷൻ ലെറ്ററോ ആവശ്യമായി വരില്ല. കഴിഞ്ഞ ഡിസംബറിൽ പ്രാബല്യത്തിൽ വന്ന ഭേദഗതികളോടെയുള്ള തൊഴിൽ നിയമത്തിൽ തുടക്കത്തിൽ ഏറെ അവ്യക്തതകൾ ഉണ്ടായിരുന്നെങ്കിലും തൊഴിലാളികളുടെ മുഴുവൻ അവകാശങ്ങളും സംരക്ഷിക്കുന്ന തരത്തിലാണ് സർക്കാർ നിയമം നടപ്പിലാക്കുന്നത്.

നിലവിൽ ഒരു കമ്പനിയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ പലരും മറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ മികച്ച ജോലികൾ ഉറപ്പ് വരുത്തിയ ശേഷം നാട്ടിലേക്ക് മടങ്ങുകയും ദിവസങ്ങൾക്കകം പുതിയ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. പല വ്യവസ്ഥകളിലും ഇളവ് വരുത്തി തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സ്വീകരിച്ചു തുടങ്ങിയതോടെ തൊഴിൽ മേഖലയിൽ പുതിയ ഉണർവുണ്ടായതായും നിരീക്ഷിക്കപ്പെടുന്നു.

അതേസമയം, ജീവനക്കാരൻ ഏതെങ്കിലും തരത്തിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ജോലിയിൽ നിന്നും പിരിച്ചു വിടാൻ തൊഴിലുടമക്ക് അനുവാദം നൽകുന്നതോടൊപ്പം നാല് വർഷത്തേക്ക് രാജ്യത്ത് പ്രവേശന വിലക്കും ഏർപെടുത്തിയിട്ടുണ്ട്.