ദോഹ: സ്ഥിര താമസാനുമതി രേഖ ഉള്‍പ്പെടെ വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കരട് നിയമത്തിനു ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്ന വിദേശികള്‍ക്കാണ് സ്ഥിര താമസാനുമതി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. ഉപരോധ കാലത്ത് രാജ്യത്തെ വിദേശികള്‍ കാണിക്കുന്ന ക്ഷമക്കും സഹകരണത്തിനും മന്ത്രിസഭാ യോഗത്തില്‍ ഖത്തര്‍ അമീര്‍ നന്ദി പറഞ്ഞു.

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. കരട് നിയമ പ്രകാരം ആഭ്യന്തര മന്ത്രിയാകും തിരിച്ചറിയല്‍ കാര്‍ഡിന് അനുമതി നല്‍കുക. രാജ്യത്തിന് വേണ്ടി മികച്ച സേവനം കാഴ്ച വെക്കുന്നവര്‍, വിദേശി പൗരനെ വിവാഹം കഴിച്ചതില്‍ ഖത്തറി സ്ത്രീക്കുണ്ടാകുന്ന കുട്ടികള്‍, രാജ്യത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ തക്ക പ്രത്യേക ശേഷിയുള്ളവര്‍ എന്നിവര്‍ക്കാണ് സ്ഥിര താമസാനുമതി രേഖ നല്‍കുക. കാര്‍ഡ് ഉടമകള്‍ക്ക് നിരവധി ആനുകൂല്യങ്ങളും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നീ മേഖലകളില്‍ ഖത്തറി പൗരന് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളാകും വിദേശിക്കും ലഭിക്കുക. പൊതു സൈനിക, സിവില്‍ ജോലികളില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന സ്ഥിര താമസാനുമതി രേഖയുള്ള വിദേശികള്‍ക്കാകുമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സ്വത്തിന്മേലുള്ള ഉടമസ്ഥാവകാശത്തിനും സ്വദേശി പങ്കാളിയില്ലാതെ വാണിജ്യ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും അനുമതി ലഭിക്കും. സ്ഥിര താമസാനുമതി രേഖ അനുവദിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സ്ഥിര കമ്മിറ്റി രൂപവത്കരിക്കും. ലഭിക്കുന്ന അപേക്ഷകള്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനുള്ള ചുമതല പെര്‍മനന്റ് റെസിഡന്‍സി ഐ.ഡി.ഗ്രാന്‍ഡിങ് കമ്മിറ്റി എന്ന പേരില്‍ രൂപവത്കരിക്കുന്ന കമ്മിറ്റിക്കായിരിക്കും. ഇതിനിടെ, സുരക്ഷ, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മന്ത്രി സഭക്ക് നിര്‍ദേശം നല്‍കി. രാജ്യം ഇപ്പോള്‍ പഴയ അവസ്ഥയില്‍ അല്ലെന്നും ഉപരോധം തങ്ങളെ കൂടുതല്‍ ശക്തിപ്പടുത്തിയതായും പറഞ്ഞ അമീര്‍ അയല്‍ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത് മുതല്‍ രാജ്യത്തെ വിദേശികള്‍ കാണിക്കുന്ന ക്ഷമയും സഹകരണവും പ്രത്യേകം ഓര്‍മിപ്പിച്ചു. ജൂലൈ 21നു രാജ്യത്തെ ജനങ്ങളോട് നടത്തിയ പ്രസംഗത്തിലെ പല കാര്യങ്ങളും മന്ത്രിസഭയെ അഭിമുഖീകരിച്ചു ഇന്നലെ നടത്തിയ സംസാരത്തിലും അദ്ദേഹം ആവര്‍ത്തിച്ചു.