റിയാദ്: ഖത്തര്‍ റിയാലിന്റെ ക്രയവിക്രയം സൗദി നിര്‍ത്തി വെച്ചു. ഇതുസംബന്ധമായ നിര്‍ദേശം ബാങ്കുകള്‍ക്ക് ലഭിച്ചു. സൗദി ഖത്തര്‍ അതിര്‍ത്തി പ്രദേശങ്ങളിലുള്ള വിപണിയെ നിലവിലുള്ള പ്രതിസന്ധി കാര്യമായി ബാധിക്കും. നിശ്ചിത സമയ പരിധിക്കകം രാജ്യം വിടാത ഖത്തര്‍ പൌരന്മാരെ നിയമലംഘകരായി കണക്കാക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി.

ഖത്തറുമായുള്ള പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് സൗദിയില്‍ ഖത്തര്‍ റിയാലിന്റെ വിനിമയം നിര്‍ത്തി വെച്ചത്. ഖത്തര്‍ റിയാല്‍ വില്‍ക്കാനോ വാങ്ങാനോ പാടില്ലെന്ന് ബാങ്കുകള്‍ക്ക് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി നിര്‍ദേശം നല്‍കി. ഖത്തര്‍ റിയാലിലുള്ള ഒരു ഇടപാടും അനുവദിക്കില്ല. എന്നാല്‍ ഖത്തറിലെ ബാങ്കുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് വിലക്കില്ലെന്നും സാമ അറിയിച്ചു. 

അതേസമയം വിമാനങ്ങള്‍ റദ്ദാക്കിയാതോടെ സൗദി ഖത്തര്‍ അതിര്‍ത്തികളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സൌദിയിലുള്ള ഖത്തര്‍ പൌരന്മാര്‍ രണ്ടാഴ്ചക്കുള്ളില്‍ രാജ്യം വിടണമെന്നാണ് സൗദിയുടെ നിര്‍ദേശം. നിശ്ചിത സമയത്തിനകം രാജ്യം വിടാത ഖത്തര്‍ പൌരന്മാരെ നിയമലംഘകരായി കണക്കാക്കും. ഇവര്‍ക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കുന്നതോടൊപ്പം പിന്നീട് സൌദിയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും. 

സൗദിയില്‍ ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അല്‍ ഹസ പോലുള്ള സ്ഥലങ്ങളില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തിയ ഖത്തര്‍ പൌരന്മാര്‍ ആശങ്കയിലാണ്. ഹോട്ടല്‍, കൃഷി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപങ്ങള്‍. അല്‍ ഹസയിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി പോകുന്ന ഖത്തര്‍ പൌരന്മാരുമുണ്ടായിരുന്നു. നിലവിലുള്ള പ്രതിസന്ധി ഇരു രാജ്യങ്ങളിലെയും പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളിലെ ഭവിപണിയെ കാര്യമായി ബാധിക്കും.